ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് നിലവിൽ സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പനി കേസുകളെല്ലാം സൂക്ഷ്മതയോടെ പരിശോധിക്കാനുള്ള പുറപ്പാടിലാണ് അധികൃതര്‍. വർഷങ്ങളായി സിക വൈറസ് രാജ്യത്തെ പലയിടങ്ങളിലും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്.
അതേസമയം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷവും കേരളത്തില്‍ സിക വൈറസ് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി സിക വൈറസ് കൊതുകുകടിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുകയില്ല. അതിനാൽ സിക വൈറസ് ഭയപ്പെടേണ്ടതില്ല. എന്നാൽ പനി കേസുകള്‍ കൂടുതലായി വരുന്ന സാഹചര്യത്തില്‍ സിക വൈറസ് നമുക്ക് ആശങ്കപ്പെടേണ്ട തരത്തില്‍ അപകടകാരിയാണോ എന്ന സംശയം പലരിലുമുണ്ടാകാം.
സിക വൈറസ് പരത്തുന്നത് ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലെ ഈഡിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകള്‍ തന്നെയാണ്. എന്നാല്‍ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ പോലെ അപകടകാരിയല്ല സിക വൈറസ്. പൊതുവേ ജീവന് ഭീഷണിയല്ല എങ്കിലും ചില കേസുകളില്‍ സിക വൈറസ് ഗൗരവമായി വരാമെന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ ഗര്‍ഭിണികൾ സൂക്ഷിക്കേണ്ടതാണ്. ഗര്‍ഭിണികളാണ് സിക വൈറസ് ഭീഷണി ഏറ്റവുമധികം നേരിടേണ്ടി വരുന്നത്. അമ്മയിൽ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗമെത്തുന്നത് വഴി കുഞ്ഞിന്‍റെ തലച്ചോറിനെ രോഗം ബാധിക്കാവുന്നതാണ്. തലച്ചോറിനെ ബാധിക്കുന്ന ‘മൈക്രോസെഫാലി’ എന്ന അവസ്ഥയാണ് സിക വൈറസ് ഗര്‍ഭസ്ഥ ശിശുവിലുണ്ടാക്കുക. ഇത്തരത്തിൽ നിരവധി കേസുകൾ 2015ല്‍ ബ്രസീലില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാധാരണ സിക വൈറസ് ബാധയ്‌ക്ക് പ്രത്യേകമായ ലക്ഷണങ്ങള്‍ കാണാറില്ല. ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് അധികവും സിക വൈറസിലും കാണുക. പനിക്കൊപ്പം സന്ധിവേദന, ഛര്‍ദ്ദി, തലവേദന, പേശീവേദന, കണ്ണ് വേദന, ചര്‍മ്മത്തില്‍ നേരിയ പാടുകള്‍ എന്നിങ്ങനെയാണ് ഇതിന്റെയും ലക്ഷണങ്ങൾ.