റായ്പൂർ: മഹാദേവ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് പങ്കെന്ന് സൂചന. മഹാദേവ് ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബാഗേൽ 508 കോടി രൂപ വാങ്ങിയതിന്റെ സൂചനകളുണ്ടെന്ന് ഇഡി. മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങൾക്കെതിരെ ഇഡി സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചുള്ള സൂചന.
ഇതുമായി ബന്ധപ്പെട്ട് അസിം ദാസ് എന്ന വ്യക്തിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അസിം ദാസിന്റെ പക്കൽ നിന്നും 5.39 കോടി രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി എത്തിച്ചതാണ് പണമെന്നായിരുന്നു ദാസ് ഇഡിയോട് പറഞ്ഞത്. ഈ പദ്ധതിയിൽ പ്രധാന പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥാനായ ഭീം യാദവിനെയും ഇഡി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് വർഷമായി യാദവ് ദുബായിലേക്ക് അനധികൃത യാത്രകൾ നടത്തിയിട്ടുണ്ടെന്നും മഹാദേവ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാരായ രവി ഉപ്പൽ, സൗരഭ് ചന്ദ്രാകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇവർ സ്‌പോൺസർ ചെയ്ത പല പരിപാടികളിലും പങ്കെടുത്തതായും യാദവ് സമ്മതിച്ചിരുന്നു. തന്റെ യാത്രാ ചെലവുകൾ മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ കമ്പനിയാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അസിം ദാസിനെയും പോലീസ് കോൺസ്റ്റബിൾ ഭീം യാദവിനെയും റായ്പൂരിലെ പ്രത്യേക ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. തുടർന്ന് കോടതി ഇവരെ ഏഴ് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ബിനാമി ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിക്കുകയും ചെയ്തു.