വൃശ്ചികപ്പുലരിയിൽ പെയ്തിറങ്ങുന്ന കോടമഞ്ഞിനൊപ്പം പാലക്കാട് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട്. ചുരം കടന്നെത്തുന്ന ‘പാലക്കാടൻ കാറ്റ്’അഥവാ ‘ തേർക്കാറ്റ് ‘. ദേഹത്ത് ചെറു കുളിരായി കയറുന്ന ഈ കഴക്കൻ കാറ്റാണ് രഥോത്സവത്തിനു സമയമായെന്ന് ദേശത്തെ അറിയിക്കുന്ന ആദ്യ ദൂതൻ.കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഉത്സവകാലം തുടങ്ങുന്നത് കൽപ്പാത്തി രഥോത്സവത്തോടെയാണ്. തുലാവർഷം വിടവാങ്ങുന്നതോടെ ഇരുപ്പൂ നിലങ്ങൾ കൊയ്യാൻ പാകമാകും. കേരളീയ കാർഷിക സംസ്കൃതിയുടെ പെരുമ അറിയിക്കുന്ന കരിയും, കരിമരുന്ന് പ്രയോഗവും, കാളവേലയും, കുതിര വേലയും മാറ്റേകുന്ന വള്ളുവനാടൻ പൂരങ്ങളും, വേലകളിൽ നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് കൽപ്പാത്തി രഥോത്സവത്തിന് ഉള്ളത്.

കൽപ്പാത്തിക്ക് തമിഴ്നാട്ടിലെ മയിലാടുതുറൈയുമായി അഭേദ്യമായ ബന്ധമുണ്ട്. ഏഴ് നൂറ്റാണ്ടുകൾക്കു മുമ്പ് തമിഴ്നാട്ടിലെ തഞ്ചാവൂർ – മയിലാടുതുറൈ മേഖലയിൽ നിന്നും കുടിയേറിയ ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ അനുരണനങ്ങളാണ് കാൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. മയിലാടുതുറൈക്ക് മായാവരം എന്നായിരുന്നു പഴയ പേര്. എ ഡി 1310ൽ പാണ്ഡ്യരാജാവായിരുന്ന രാമവർമ്മ കുലശേഖരൻ അന്തരിച്ചപ്പോൾ പിന്തുടർച്ചാ അവകാശത്തെക്കുറിച്ച് ഉണ്ടായ കലഹം ആഭ്യന്തരയുദ്ധമായി പരിണമിക്കുകയും അരക്ഷിതരായ ജനങ്ങൾ പല ദിക്കിലേക്കും പാലായനം ചെയ്യുകയും ചെയ്തു. ബ്രാഹ്മണർ മാത്രമല്ല അവരോടൊപ്പം മറ്റു പല ജനവിഭാഗങ്ങളും കൽപ്പാത്തിയിലും പരിസരങ്ങളിലും എത്തി താമസം ഉറപ്പിച്ചു.

കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ നാളുകളിൽ (അതായത് തമിഴ് മാസം ഐപ്പശിയുടെ അവസാന 10 ദിവസങ്ങളിൽ ) അതേ ആചാരാനുഷ്ഠാനങ്ങളുമായി തഞ്ചാവൂരിലെ മായാവരത്തും രഥോത്സവം ഉണ്ടാകും. അതുപോലെ തന്നെ സമീപ ഗ്രാമമായ അയ്യപ്പുരത്തിൽ ശിവരാത്രി ദിനത്തിൽ ആരംഭിക്കുന്ന ‘മഹാഭാരത മഹോത്സവം’ അതെ ആചാര അനുഷ്ഠാനങ്ങളുടെ തമിഴ്നാട്ടിലെ മായവരുത്തും തെങ്കാശിയിലും നടക്കുന്നു. കുലാലപാളയത്തും, നടുവക്കാട്ട് പാളയത്തും ഇന്നും സജീവമായ,മുളക്കോട്ട് പാട്ട്, വില്ല് പാട്ട് എന്നിവയൊക്കെ തമിഴ് അനുഷ്ഠാന കലകളാണ് എന്നത് ബ്രാഹ്മണർക്കൊപ്പം മറ്റു ജനവിഭാഗങ്ങളും കുടിയേറിയിരുന്നു എന്നതിന് തെളിവാണ്.

അന്നത്തെ പാലക്കാട്ട്ശ്ശേരി രാജാവ് ഒരു ആദിവാസി യുവതിയെ വിവാഹം കഴിച്ചതായി കഥയുണ്ട്. ഇതിൽ പ്രതിഷേധിച്ച് തദ്ദേശീയരായ നമ്പൂതിരിമാർ രാജാവിന് ഭ്രഷ്ട് കൽപ്പിക്കുകയും, ബഹിഷ്കരിക്കുകയും ചെയ്തെന്നാണ് വാമൊഴി. ഈ സാഹചര്യത്തിൽ കുടിയേറിയ ജനവിഭാഗങ്ങൾക്ക് അന്നത്തെ പാലക്കാട്ടുശ്ശേരി രാജാക്കന്മാർ സംരക്ഷണവും സഹായവും നൽകിയിരുന്നു എന്നും കേഴ്വി. ഇതിനു തെളിവാണ് പ്രൗഢഗംഭീരമായ അഗ്രഹാര വീഥികളും, നാലുകെട്ടുകളോടുകൂടിയ ഇരുനില വീടുകളും. 2018ലെ പ്രളയത്തിൽ പാലക്കാട്ട് നഗരത്തിലെ സിംഹഭാഗവും പ്രളയജലം കയറിയെങ്കിലും പുഴയുടെ തീരത്തുള്ള കൽപാത്തി ആഗ്രഹരത്തിലും, പരമ്പരാഗത ഗ്രാമങ്ങളിലും ഒരിറ്റു വെള്ളം പോലും കയറിയില്ല എന്നത് അന്നത്തെ വാസ്തു കലയുടെയും, നഗരസൂത്രണത്തിന്റെയും മികവു കൂടിയാണ്.

കാശിയിൽ പാതി കൽപാത്തി എന്നാണ് പഴമൊഴി. “കൽപ്പാത്തി വിശാലക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം” ആണ് കൽപാത്തിയിലെ പ്രധാന ക്ഷേത്രം.ഭൂനിരപ്പിൽ നിന്നുതാഴെ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാൽ ഈ ക്ഷേത്രത്തെ കുണ്ടുകോവിൽ അഥവാ കുണ്ടമ്പലം എന്നും അറിയപ്പെടുന്നു. മയിലാടുതുറൈയിൽ ഒരു സാധു ബ്രാഹ്‌മണ സ്ത്രീ ആയിരുന്ന ലക്ഷ്മി അമ്മാൾ കാശി വിശ്വനാഥനെ ദർശിക്കാൻ പോയി. ഗംഗാ സ്നാനത്തിനിടെ അവർക്ക് ഒരു ശിവലിംഗം ലഭിക്കുകയുണ്ടായി. മടക്കയാത്രയിൽ കൽപ്പാത്തിയിൽ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഇടത്തെത്തിയപ്പോൾ അവർ വിഗ്രഹം ഒട്ടു നേരം താഴെവെച്ചു.

എന്നാൽ അത് തിരികെ എടുക്കാൻ സാധിച്ചില്ലെന്നും,അവിടെ പാലക്കാടു രാജാവിന്റെ സഹായത്തോടെ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു എന്നുമാണ് ഐതീഹ്യം. കാശിയിൽ നിന്നും ലഭിച്ച ജ്യോതിർലിംഗം ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കാശി വിശ്വനാഥ ക്ഷേത്രത്തിലെ അതേ സങ്കല്പത്തിൽ ശിവഭഗവാനും കാശിയിലെ തന്നെ പ്രസിദ്ധമായ ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിൽ പാർവ്വതീദേവിയും ഇവിടെ കുടികൊള്ളുന്നു. രേഖകൾ പ്രകാരം ഈ ക്ഷേത്രം 1425 എ.ഡി.യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിച്ചുവരുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ് ക്ഷേത്രം.

തുലാമാസത്തിലേ അവസാനത്തെ പത്തു ദിവസങ്ങളിൽ ആണ് രഥോത്സവം നടക്കുന്നത്. തുലാം 28,29,30 തീയതികളിൽ ആണ് വലിയ ദേവരഥങ്ങൾ ഗ്രാമപ്രദിക്ഷണം ചെയ്യുന്നത്. ഒന്നാം തേര് ദിവസം കുണ്ടമ്പലത്തിലെ വിശാലക്ഷി സമേത വിശ്വനാഥസ്വാമി, മഹാഗണപതി, വള്ളിദേവസേനാ സമേതനായ സുബ്രഹ്മണ്യൻ എന്നീ ദേവി ദേവന്മാരെ വഹിച്ചു കൊണ്ടുള്ള ദേവരഥ പ്രയാണം ആരംഭിക്കുന്നു, രണ്ടാം തെര് ദിവസം മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിലെ രഥവും, മൂന്നാം തിരുനാളിൽ പഴയ കൽപാത്തി ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രഥവും, ചാത്തപുരം ആഗ്രഹാരത്തിലെ ഗണപതി രഥവും പ്രയാണം ആരംഭിക്കുന്നതോടെ കേരളത്തിലെ ആദ്യ ഹെറിറ്റേജ് ഗ്രാമമായ കൽപ്പാത്തിയിലെ ആഗ്രഹര വീഥികളിലെ ദേവരഥ സംഗമത്തിന് സാക്ഷിയാകാൻ സാഗരം പോലെ ജനങ്ങൾ ഒഴുകിയെത്തും. പാലക്കാട്ടെ എല്ലാ വഴികളും കൽപ്പാത്തിയിലേക്ക് നീളുന്ന ദിനങ്ങൾ. നിളാ തീരത്ത് അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ പരക്കുമ്പോൾ വിശ്വ പ്രസിദ്ധമായ കൽപ്പാത്തി ‘തേർ മുട്ടി’ ജംഗ്ഷനിൽ ‘ദേവരഥങ്ങൾ സംഗമിക്കും. രഥോത്സവത്തിന്റെ സമയത്ത് ചെണ്ടയിൽ ഒരു പ്രത്യേക തരത്തിൽ പ്രത്യേക താളത്തിൽ കൊട്ടും. ഇതിനെ “തേര് കൊട്ട്” എന്ന് പറയുന്നു. രഥോത്സവത്തിന്റെ മേളപ്പെരുമയുടെ ആത്മാവ് തേര് കൊട്ടിലാണ് ഉള്ളത്.

മരത്തടിയിൽ ശില്പികൾ കൈകൊണ്ട് കോത്തിയുണ്ടാക്കിയ ദാരു ശില്പങ്ങൾ 5 നിലകളിൽ ആയി കോർത്തിണക്കിയ ദേവരഥങ്ങളിൽ ഉത്സവകാലത്ത് സുവർണ നിറത്തിൽ ശ്രീ കോവിലും, അതിന് മുകളിൽ അഞ്ച് നിലകളിൽ ആയി തുമ്പപ്പൂവിന്റെ നിറമുള്ള ‘വെണ്ടുമാലയിൽ തീർത്ത ഗോപുരവും, സ്വർണ താഴികക്കുടവും, ഭഗവപാതകയും സ്ഥാപിച്ചു അലങ്കരിക്കും. ചമയങ്ങൾ കൊണ്ട് അലങ്കരിച്ച അമ്പരചുംബികളായ ദേവരഥങ്ങൾ ‘തേര് കൊട്ടിന്റെ’ താളത്തിൽ നിറഞ്ഞു കവിഞ്ഞ പുരുഷാരത്തെ വകഞ്ഞു മാറ്റി മണി കുലുക്കി വരുന്ന കാഴ്ച കാണാൻ ലോകത്തെ വിവിധ കോണുകളിൽ നിന്നും കൽപ്പാത്തിക്കാർ ഗൃഹാതുരത്വത്തോടെ പറന്നെത്തും. തുലാ മാസത്തിലെ മേഘങ്ങളേ വകഞ്ഞു മാറ്റി പുതിയൊരു കതിരവൻ ഉദിക്കുന്നതുപോലെയാണ് ഓരോ തേരും.

മുറ്റത്ത് അരിമാവ് കൊണ്ട് കോലങ്ങൾ എഴുതിഓരോ വീടുകളും ഉത്സവത്തെ വരവേൽക്കും. ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധമുള്ള പാലക്കാടൻ കാറ്റ് കല്പാത്തിപ്പുഴയെ തഴുകുമ്പോൾ ഓരോ മനുഷ്യന്റെയും മനസ്സും തളിർക്കും. നിത്യേന വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ അതിഥികളെക്കൊണ്ട് നിറയും. ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കല്‍പ്പാത്തി രഥോല്‍സവം.

ഐതിഹ്യപ്പെരുമ കൊണ്ട്മാത്രമല്ല ‘കാശിയിൽ പാതി കൽപ്പാത്തി’ എന്ന് ഈ ഗ്രാമത്തിന് വിശേഷണം ലഭിച്ചത് കാശിയെപ്പോലെ സമ്പന്നമായ സംസ്കാരിക പാരമ്പര്യവും ഇതിന് ഒരു കാരണമാണ് . ആധുനിക വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ മഹാനഗരങ്ങളിലേക്കും, മറുനാട്ടിലേക്കും ചേക്കേറുമ്പോഴും വേദ പാരമ്പര്യം പുതുതലമുറയ്‌ക്ക് പകർന്നു കൊടുക്കാനായി വേദപാഠശാലകളും സജീവമായി തുറക്കപ്പെടുന്നു. എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതത്തിന്റെ ശീലുകൾ കേട്ടാണ് കൽപ്പാത്തി ഉണരുന്നത്. കർണാടക സംഗീത രംഗത്ത് ശ്രീ രാമഭാഗവതരും, മൃദംഗം പാലക്കാട് മണി അയ്യറും പോലെ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണിത്. 1924 മുതൽ രഥോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ത്യാഗരാജ സംഗീതോത്സവത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉൾപ്പെടെയുള്ള വിഖ്യാത സംഗീതജ്ഞർ പങ്കെടുത്തു വരുന്നു.
സംസ്കൃത പുസ്തക പ്രസാധനരംഗത്ത് 125 വർഷമായി പ്രവർത്തിക്കുന്ന R S Vadhyar and Sons കൽപ്പാത്തിയുടെ തിലകക്കുറിയാണ്. കൈമുറുക്കും, താമര തണ്ട് കൊണ്ടാട്ടാവും, കന്നി മാങ്ങാ അച്ചാറും ഉൾപെടുയുള്ള കൽപ്പാത്തിയുടെ തനത് വിഭവങ്ങളും, രുചി പെരുമയും കടൽ കടന്ന് പോകുന്നുണ്ട്.കാവടി പൂജയും അടുത്ത കാലത്തായി ആരംഭിച്ച ദേശീയ ഭജനോത്സവം എന്നിവയിലൂടെ കൽപാത്തിയിലെ യുവ സമൂഹവും പൈതൃകസംരക്ഷണത്തിനായി മുന്നിൽ ഉണ്ട്.

കൽപ്പാത്തി രഥോത്സവത്തിനു മുന്നോടിയായി കൽപ്പാത്തിയിൽ നിന്നുള്ള പ്രതിനിധികൾ മയിലാടു തുറൈ മയൂരനാഥസ്വാമി ക്ഷേത്രത്തിലെത്തി ഉത്സവത്തിന്റെ ലഘുലേഖകൾ സമർപ്പിച്ചിരുന്നു.ഇത് കൂടാതെ കുംഭകോണം, തഞ്ചാവൂർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ സന്ദർശിച്ച് അനുഗ്രഹം തേടുകയും ചെയ്തു.

ഒരുമലയിൽ മുത്തുകൾ പോലെ കോർത്തിണക്കിയ വീടുകളാണ് അഗ്രഹാരങ്ങളുടെ പ്രത്യേകത. അവിടെ രഥമുരുളുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ആ തെരുവുകളും പാരമ്പര്യത്തെ ഉപാസിക്കുന്ന അവിടുത്തെ ജനതയും കേരളം മുഴുവനും ശ്രദ്ധേയമാകുന്നു. തെരുവുകളിൽ രഥമുരുളുമ്പോൾ രഥങ്ങളിലെ ഓരോ മണിയും പാലക്കാടൻ കാറ്റിനു താളമിട്ടാടുന്ന ഹൃദയഹാരിയായ ചിത്രം കാണാൻ കൽപ്പാത്തിയിലേക്ക് വരൂ.

ഇക്കുറി ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം നവംബർ ഏഴ് മുതൽ 17 വരെ നടക്കും. നവംബർ ഏഴിന് വൈകിട്ട് നടക്കുന്ന വാസ്തുബലിയോടെ ആരംഭിക്കുന്ന രഥോത്സവത്തിൽ നവംബർ എട്ടിന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവ കൊടിയേറ്റ് നടക്കും. ഉത്സവ ദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുർവേദപാരായണം നടക്കും. ക്ഷേത്ര ദേവതകൾക്ക് ജപഹോമ അർച്ചന അഭിഷേകങ്ങളും ഉത്സവമൂർത്തികളുടെ രഥവീഥിയിലൂടെയുള്ള എഴുന്നള്ളത്തും നടക്കും. 12-ന് അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ അഞ്ചാം തിരുനാളിൽ പല്ലക്ക് രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നവംബർ 14,15,16 തീയതികളിലാണ് ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നടക്കുക. 16ന് വൈകുന്നേരം രഥ സംഗമം നടക്കും. നവംബർ 17-ന് ഉത്സവ ആറാട്ടും കൊടിയിറക്കവും നടക്കും.
എഴുതിയത്
എം ശശികുമാർ
കൗൺസിലർ വാർഡ് 15 (അയ്യപ്പുരം)
പാലക്കാട് നഗരസഭ
ഫോൺ : 90372 58365















