റായ്പൂർ:ഛത്തീസ്ഗഡിൽ പൊതുയോഗത്തിനിടെ എഎപി എംഎൽഎയെ കസ്റ്റഡിയിലെടുത്ത് ഇഡി. പഞ്ചാബ് എംഎൽഎ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്രയെയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. എന്നാൽ ഏത് കേസുമായി ബന്ധപ്പെട്ടാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടില്ല.
2022 സെപ്റ്റംബറിൽ പഞ്ചാബ് ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജസ്വന്ത് സിംഗിനെതിരെ സിബിഐ കേസെടുത്തിരുന്നു. 41 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജസ്വന്ത് സിംഗിന്റെ വസതിയിലുൾപ്പെടെ സിബിഐ പരിശോധന നടത്തി. പരിശോധനയിൽ 16.57 ലക്ഷം രൂപയും വിദേശ കറൻസിയും, മറ്റ് സ്വത്ത് രേഖകളും സംഘം പിടിച്ചെടുത്തിരുന്നു. ചില ഉയർന്ന ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഡൽഹി മദ്യനയകുംഭകോണ കേസുമായി ബന്ധപ്പെട്ട് ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഹാജരാകാൻ കഴിയില്ലെന്ന് കേജ്‌രിവാൾ ഇഡിയെ അറിയിക്കുകയായിരുന്നു.