റായ്പൂർ: രാജ്യത്ത് കോൺഗ്രസ് ഭരിക്കുമ്പോൾ കമ്യൂണിസ്റ്റ് ഭീകരർക്കും തീവ്രവാദികൾക്കും ധൈര്യവും പ്രോത്സാഹനവും ലഭിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഡിലെ സൂരജ്പൂർ ബിഷ്രാംപൂരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് എന്ന് ഭരണത്തിൽ വരുന്നുവോ അന്നെല്ലാം രാജ്യത്ത് തീവ്രവാദവും കമ്യൂണിസ്റ്റ് ഭീകരതയും വളർന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരതയെ ഇല്ലാതാക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടവരാണ് കോൺഗ്രസുകാർ. ഇതുമൂലം നിരവധി ബിജെപി പ്രവർത്തകരെ രാജ്യത്തിന് നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു സേവകൻ കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് കള്ളക്കടത്തും മനുഷ്യക്കടത്തും വർദ്ധിച്ചിരിക്കുകയാണ്. നമ്മുടെ സഹോദരിമാരെയും പെൺകുട്ടികളെയും ക്രിമിനലുകൾ ലക്ഷ്യം വച്ചിരിക്കുന്നു. ഇതിനോടകം നിരവധി പെൺകുട്ടികളെയാണ് ഛത്തീസ്ഗഡിൽ നിന്നും കാണാതായിട്ടുള്ളത്. ഭരണത്തിലിരിക്കുന്ന കോൺഗ്രസിന് ഇതിനൊന്നും യാതൊരു മറുപടിയും തരാനില്ല.
വനവാസി വിഭാഗത്തിൽ നിന്നും ഒരു വനിത രാഷ്ട്രപതിയാകുന്നത് നേരത്തെ ചിന്തിക്കാൻ കഴിയുന്ന കാര്യമായികുന്നോ? എന്നാൽ ബിജെപി അത് യാഥാർത്ഥ്യമാക്കി. രാഷ്ട്രപതി സ്ഥാനത്ത് ദ്രൗപദി മുർമു എത്തിയപ്പോൾ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് രേഖപ്പെടുത്തിയത്. അവർ ഇപ്പോഴും ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഛത്തീസ്ഗഡിൽ ഇന്ന് ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക അറിയിപ്പനുസരിച്ച് രാവിലെ 11 മണി വരെ 22.97 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെയാണ് ആരംഭിച്ചു. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നവംബർ 17നും വോട്ടെണ്ണൽ ഡിസംബർ മൂന്നിനും നടക്കും.