ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിക്കുന്നത് കുറ്റകരമാണെന്നും എന്നാൽ ഇതിനെ പോക്സോ നിയമപ്രകാരം ബലാത്സംഗമായി കണക്കാൻ ആവില്ലെന്നും ഡൽഹി ഹൈക്കോടതി. വെറുതെ ഒന്ന് തൊട്ടൽ പോക്സോ പരിധിയിലെ സെക്ഷൻ 3(സി) പ്രകാരമുള്ള ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് അമിത് ബൻസാൽ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.
സ്പർശനത്തെ മനപൂർവമുള്ള പീഡനമായി കാണാൻ കഴിയില്ല. രഹസ്യഭാഗത്തെ സ്പർശനം കുറ്റമാണ്. എന്നാൽ അതിനെ ബലാത്സംഗം എന്ന രീതിയിലെടുക്കാൻ കഴിയില്ല. ആറുവയസുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് കീഴ്‌ക്കോടതി പത്ത് വർഷം ശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ട്യൂഷൻ ക്ലാസിലെത്തിയ പെൺകുട്ടിയുടെ രഹസ്യഭാഗത്ത് സ്പർശിച്ചുവെന്നാണ് പരാതി. സഹിക്കാൻ കഴിയാത്ത വേദന അനുഭവപ്പെട്ടതോടെ കുട്ടി കരഞ്ഞപ്പോഴാണ് മാതാപിതാക്കൾ സംഭവം അറിയുന്നത്. തുടർന്ന് 2012-ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം ബലാത്സംഗത്തിനും ക്രൂരമായ ലൈംഗികാതിക്രമത്തിനും പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചു.
2020-ല്‍ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. കേസില്‍ പ്രതിയ്‌ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ലൈംഗികാതിക്രമം നടന്നെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഈ കേസില്‍ ലഭ്യമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.















