തിരുവനന്തപുരം: കടമെടുപ്പിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും കേരളത്തിന് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
റെവന്യൂക്കമ്മി ഗ്രാൻഡ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8,400 കോടി രൂപ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇതുപോലെയുള്ള മണ്ടത്തരം പറയരുത്. ഓരോ സംസ്ഥാനങ്ങൾക്കും എത്ര കിട്ടുമെന്നുള്ളതിന്റെ വിവരങ്ങളും അതിന്റെ മാനദണ്ഡങ്ങളും 2017ലെ ധനകാര്യ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനനുസരിച്ചുള്ള തുകയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുക. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും റെവന്യൂക്കമ്മി ഗ്രാൻഡ് ഒരു രൂപ പോലും കൊടുത്തിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പ് ആണെങ്കിൽ അവിടെയല്ലേ ഫണ്ട് കൊടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
സാമൂഹിക പെൻഷൻ മുടങ്ങുന്നത് കേന്ദ്ര വിഹിതം കിട്ടാത്തതിനാലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കേരളം ആവശ്യപ്പെട്ടത് 521 കോടി രൂപയാണ്. ഒക്ടോബർ മാസം കുടിശ്ശിക അടക്കം 602.14 കോടി രൂപ കേന്ദ്രം നൽകി. രണ്ടാം ഗഡുവിനുള്ള അപേക്ഷ സർക്കാർ ഇതുവരെ നൽകിയിട്ടില്ല. കൂടാതെ ഏഴാം ശമ്പള പരിഷ്കരണത്തിലെ കുടിശ്ശിക ഇനത്തിൽ 750 കോടി രൂപ തന്നിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഈ ശമ്പള കുടിശ്ശിക ലഭിക്കാനുള്ള ശുപാർശ 2022 മാർച്ച് മാസത്തിന് മുമ്പേ കൊടുക്കണമായിരുന്നു. ശുപാർശ കിട്ടിയിട്ടില്ലെന്ന് കാണിച്ച് കേന്ദ്രം കത്ത് അയച്ചിട്ടും കേരളം അനങ്ങിയില്ല. ഫണ്ട് ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ മാത്രം വീഴ്ചയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് കൈമാറിയത് കേരളത്തിനാണ്. 2020-23 വരെ 13,286 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് കൈമാറി. അതിൽ കേരളാ സർക്കാർ വിനിയോഗിച്ചത് 7,855 കോടി രൂപയാണ്. ഏതാണ്ട് പകുതി മാത്രമേ വിനിയോഗിച്ചൂവെന്നതാണ് അവസ്ഥ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലുള്ള കണക്കാണിത്. കർഷകന്റെ പിആർഎസ് വായ്പ കൃത്യമായി അടയ്ക്കാൻ കഴിയാത്ത ഇവർക്ക് എങ്ങനെ വിദേശത്ത് നിന്ന് ലോണെടുക്കാൻ കേന്ദ്രസർക്കാർ ഗ്യാരണ്ടി നിൽക്കും. സംസ്ഥാന സർക്കാർ എങ്ങനെ ബാക്കി വായ്പ അടച്ചുതീർക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.