തൃശൂർ: സേഫ് & സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്. ഒമ്പത് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം റാണ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി.
200 കോടിയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ പ്രവീൺ റാണയുടെ ആദം ബസാർ, പുഴയ്‌ക്കൽ എന്നിവിടങ്ങളിലെ ഓഫീസുകൾ. സേഫ് & സ്‌ട്രോങ് നിധി ലിമിറ്റഡ് ഓഫീസുകൾ എന്നിവയാണ് കണ്ടുകെട്ടുക. കൂടാതെ പ്രവീൺ റാണയുടെയും മറ്റ് പ്രതികളുടെയും പേരുകളിലുള്ള മറ്റു സ്വത്തുക്കളും കണ്ടുകെട്ടും. അതതു മേഖലകളിലെ തഹസിൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. ബഡ്‌സ് നിയമപ്രകാരമാണ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ ഉത്തരവ്.
നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന 260 കേസുകൾ റാണക്കെതിരായി വിവിധ സ്റ്റേഷനുകളിലുണ്ട്. ഓരോ കേസിലും ജാമ്യം നേടിയാണ് പ്രവീൺ റാണ പുറത്തിറങ്ങിയത്. ഇതോടെ തങ്ങളുടെ നിക്ഷേപം നഷ്ടപ്പെടുമോ എന്ന് നിക്ഷേപകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടിയിലേക്ക് ജില്ലാ കളക്ടർ കടന്നത്.