മുംബൈ;ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ആദ്യമൊന്നു വിറച്ചെങ്കിലും പിന്നീട് താളം കണ്ടെത്തി. ഓപ്പണര്‍മാരെ നഷ്ടമായതിന് പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്യംസണും ഡാരല്‍ മിച്ചലും ചേര്‍ന്നാണ് ന്യൂസിലന്‍ഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
149 പന്തില്‍ 181 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഇത് പൊളിക്കാന്‍ കഴിയാതിരുന്ന രോഹിത് 33-ാം ഓവറില്‍ രണ്ടാം സ്‌പെല്ലിനായി ഷമിയെ മടക്കി വിളിച്ചു. കിവി നായകനെ കുല്‍ദീപ് യാദവിന്റെ കൈയിലെത്തിച്ചാണ് ഷമി ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. ഇതിനിടെ ഡാരല്‍ മിച്ചല്‍ പൊരുതി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 43 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 295-5 എന്ന നിലയിലാണ് സന്ദര്‍ശകര്‍. 112 റണ്‍സാണ് ഇനി വേണ്ടത്.
അതുവരെ ആത്മവിശ്വാസത്തിലായിരുന്ന കിവീസ് ബാറ്റിംഗ് നിര ഉലഞ്ഞ നിമിഷമായിരുന്നു അത്. അതേ ഓവറിലെ നാലാം പന്തില്‍ ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി വലം കൈയന്‍ ബൗളര്‍ അതിഥികളെ ഭയപ്പെടുത്തി. ഇതോടെ ഇടതടവില്ലാതെ ബൗണ്ടറികള്‍ പായിച്ച ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് ഇന്ത്യ കടിഞ്ഞാണിടുകയായിരുന്നു. 73 പന്തില്‍ നിന്ന് 69 റണ്‍സുമായാണ് വില്യംസണ്‍ പുറത്തായത്. ഇതിനിടെ ബുംറയുടെ പന്തില്‍ ഷമി വില്യംസണ് ജീവന്‍ നല്‍കിയിരുന്നു.
അതേസമയം ലോകകപ്പില്‍ അതിവേഗം 50 വിക്കറ്റ് തികയ്‌ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. 17ാം ഇന്നിംഗ്‌സിലാണ് ചരിത്രം എഴുതിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സില്‍ വീണ നാലു വിക്കറ്റും നേടിയ ഷമിയാണ്. വിക്കറ്റ് നേട്ടം 51 ആക്കാനും ഷമിക്കായി. 127 റണ്‍സുമായി മിച്ചലും ചാപ് മാനുമാണ് ക്രീസിൽ. 41 റൺസെടുത്ത ഫിലിപ്പ്സിന്റെ വിക്കറ്റാണ് ഒടുവിൽ വീണത്. ബുംറയ്‌ക്കായിരുന്നു വിക്കറ്റ്.