പാലക്കാട്: സർക്കാരിന്റെ ചട്ടുകങ്ങൾ മാത്രമായി ദേവസ്വം ബോർഡുകൾ അധഃപതിച്ചിരിക്കയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയവരുടെ പ്രസ്താവനകൾ പുത്തനച്ചി പുരപ്പുറം തൂക്കും പോലെയാണ്. സർക്കാരന് വേണ്ടി പ്രസ്താവനകൾ ഇറക്കുക മാത്രമാണ് അവരുടെ ജോലി,. കല്പാത്തി രഥോത്സവത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിൽ ആയുധപരിശീലനം നിരോധിക്കുമെന്ന തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന പുകമറ സൃഷ്ടിക്കൽ മാത്രമാണ്. കേരളത്തിൽ ഒരു ക്ഷേത്രത്തിന്റെ പരിസരത്തും ആയുധപരിശീലനം നടക്കുന്നില്ല. ഉണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ ദേവസ്വം ബോർഡ് തയാറാകണം. ഭക്തരെ ക്ഷേത്രങ്ങളിൽ നിന്ന് അകറ്റുന്നതിനുള്ള ആസൂത്രിത നീക്കമാണ് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. നാമജപം പോലും ക്ഷേത്രങ്ങളിൽ പാടില്ലെന്ന നിലപാട് എന്തടിസ്ഥാനത്തിലാണ്? ആർഎസ്എസിനെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളാണിവ.
ക്ഷേത്രങ്ങളിൽ കാവിക്കൊടി ഉയർത്താൻ പാടില്ലെന്നു പറയുന്നവർ മറ്റു മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളിൽ പാറിക്കളിക്കുന്ന കൊടികൾ മാറ്റാൻ പറയാനുള്ള ധൈര്യം കാണിക്കുമോയെന്ന വൽസൻ തില്ലങ്കരി ചോദിച്ചു. ബോർഡുകളുടെ തിട്ടൂരം ക്ഷേത്രങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ തീക്കൊള്ളികൊണ്ട് തലചൊറിയലാണെന്നും അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.















