തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടു നൽകാൻ നിർദ്ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവിൽ പറയുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ തന്നെയാണ് നൽകേണ്ടത്.
കാസർകോട് ഇന്നാണ് നവ കേരള സദസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ മഞ്ചേശരത്ത് എത്തും. നവ കേരള സദസ്സ് പരിപാടിയ്‌ക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യത്തിന് വേണ്ടിയാണ് ബസുകളെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് രാവിലെയോടെ കാസർകോട് എത്തിച്ചിരുന്നു. ഇപ്പോൾ എ ആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇത്തരത്തിൽ പരിപാടിയിലേക്ക് സ്കൂൾ ബസുകൾ വിട്ടു നൽകുമ്പോൾ ദുരിതത്തിലാകുന്നത് വിദ്യാർത്ഥികളാണെന്നും വിമർശനം ശക്തമായിട്ടുണ്ട്.