ലക്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചത്. അതേസമയം കയറ്റുമതിക്കായി നിർമ്മിക്കുന്ന ഹലാൽ ഉത്പന്നങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാകില്ല. പൊതുജന താത്പര്യാർത്ഥമാണ് നിരോധനമെന്നും ഭക്ഷ്യ കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഹലാൽ ടാഗോട് കൂടി വരുന്ന മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങിയവയ്‌ക്കും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്. ഈ നിർദ്ദേശം പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിൽപ്പന വർദ്ധിപ്പിക്കാനും, മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനും ചില കമ്പനികൾക്കും സംഘടനകൾക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമാഅത്ത് ഉലമ ഇ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്. ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി മാത്രമായിട്ടാണ് ഇത്തരത്തിൽ സാക്ഷ്യപത്രം നൽകുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഇവര്‍ വലിയ തോതിൽ വ്യാജ ഹലാൽ സർട്ടിഫിക്കറ്റുകൾ വിവിധ കമ്പനികൾക്ക് കൈമാറിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന കുറയ്‌ക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെന്നും, സാമൂഹിക വിദ്വേഷം പരത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഈ സ്ഥാപനങ്ങൾക്കെതിരായ പരാതിയിൽ ആരോപിച്ചിരുന്നു.