തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് കൈകാര്യം ചെയ്യപ്പെടേണ്ടസ്ഥാപനമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ചില പുഴുക്കുത്തുകളുടെ ഇടപെടൽ മൂലം നശിച്ച് കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സഹകാർ ഭാരതി സഹകരണത്തിന്റെ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു മുരളീധരൻ.
‘കേരളത്തിലെ സഹകരണ മേഖലയുടെ അടിവേര് മുഴുവൻ ഇളക്കുന്ന കൊള്ളയാണ് ഇന്ന് നടക്കുന്നത്. അടുത്തിടെയുണ്ടായ സംഭവ വികാസങ്ങൾ സഹകരണ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയിരിക്കുകയാണ്. നൂറ്റൊന്ന് കോടിയുടെ തിരിമറിയും അഴിമതിയുമാണ് കണ്ടല ബാങ്കിൽ നടന്നത്. കണ്ടലയിലെയും കരുവന്നൂരിലെയുമൊക്കെ സാധാരണക്കാരന്റെ പണം എവിടെ പോയി. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന ആളുകൾക്ക് അതിന് ഉത്തരമില്ല. അതിന് പകരമായി അവർ പറയുന്നത് സഹകരണ ബാങ്കിനെ കൊള്ളയടിക്കാൻ ഇഡി വരുന്നു എന്നാണ്’.
‘സിപിഎം നേതാവ് അരവിന്ദാക്ഷന് ഈ സ്വത്തുക്കളെല്ലാം എവിടെ നിന്നാണ് ലഭിച്ചത്. അതിനും സിപിഎമ്മിന് ഉത്തരമില്ല. എന്നാലും അരവിന്ദാക്ഷനെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നാണ് സിപിഎമ്മിന്റെ നിലപാട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സഹകരണ മേഖലയ്ക്ക് വേണ്ടി ഒരു പുതിയ മന്ത്രാലയം രൂപീകരിച്ചപ്പോൾ അതിനെതിരെയും ഭരണ പ്രതിപക്ഷ പാർട്ടികൾ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ ഭാരതം ഒരു വികസിത രാഷ്ട്രമായി മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.