ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തോളം മോശമായ ഒരു ഭരണം ഇന്ന് വരെ ഇന്ത്യയിലുണ്ടായിട്ടില്ലെന്ന വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് പട്ടിണി മരണങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നെന്നും, കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങളുടെ ഏറ്റുമുട്ടലുകൾ കൊണ്ട് ജനങ്ങൾ വലഞ്ഞിരുന്നുവെന്നും കെസിആർ വിമർശിച്ചു.
” അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ ഇന്ദിരാമ്മ രാജ്യം കൊണ്ടു വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. യഥാർത്ഥത്തിൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഈ രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരുന്നത്. രാജ്യത്തെങ്ങും പട്ടിണിയും പട്ടിണി മരണങ്ങളും പതിവ് കാഴ്ചയായിരുന്നു. കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിച്ചു, എങ്ങും ഏറ്റുമുട്ടലുകളും പ്രശ്‌നങ്ങളും മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ജനങ്ങളെ കൊള്ളയടിച്ച്, തമ്മിൽ തല്ലിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിച്ചത്. ഇന്ദിരാഗാന്ധിയുടേതിനെക്കാൾ മോശമായ ഭരണം ഇതുവരെ ഈ രാജ്യം കണ്ടിട്ടില്ല. തെലങ്കാനയില്‍ 50 വർഷം ഇവിടെ ഭരിച്ചിരുന്ന കോൺഗ്രസുമായി, 10 വർഷത്തെ ഈ ഭരണത്തെ ജനങ്ങൾ താരതമ്യം ചെയ്ത് നോക്കണം.
ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ പോലും കഴിയാതിരുന്നവരാണ് കോൺഗ്രസുകാർ. ജനങ്ങളോട് ഇനിയും വോട്ട് ചോദിക്കാൻ അവർക്ക് ലജ്ജ തോന്നുന്നില്ലേ?. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണം വൈകിപ്പിക്കാൻ ശ്രമിച്ചത് കോൺഗ്രസ് പാർട്ടിയാണ്. ബിആർഎസിനെ പിളർത്താൻ പോലും അന്ന് അവർ ശ്രമിച്ചുവെന്നും” അദ്ദേഹം ആരോപിച്ചു.