കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎമ്മിന് കുരുക്കിട്ട് ഇഡി. കരുവന്നൂർ കേസിൽ സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷന്റെ മൊഴി പുറത്ത്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയതായാണ് അരവിന്ദാക്ഷന്റെ മൊഴി. പി സതീഷ് കുമാറിന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി അടുത്ത ബന്ധമാണെന്നാണ് അരവിന്ദാക്ഷൻ ഇഡിയ്‌ക്ക് നൽകിയ മെഴി. ഇപി ജയരാജനുമായി സതീഷ് കുമാർ നടത്തിയ കൂടിക്കാഴ്ചകൾക്കും സാക്ഷിയായത് അരവിന്ദാക്ഷനാണെന്നും മൊഴിയിൽ പറയുന്നു.
അതേസമയം പികെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും എസി മൊയ്തീൻ പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ ഇഡിയോട് പറഞ്ഞു. 2016ൽ എസി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റി. പികെ ബിജു 2020-ൽ 5 ലക്ഷം രൂപ കൈപ്പറ്റി.സതീഷിന്റെ സഹോദരൻ ശ്രീജിത്ത് വഴിയാണ് പണം കൈപ്പറ്റിയതെന്നും ഇഡിയുടെ റിപ്പോർട്ട്. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ മൊഴി ഇഡി പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ ദേശാഭിമാനിക്കും പങ്കുള്ളതായി ഇഡി പറഞ്ഞിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പണം നൽകിയതായാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. പി സതീഷ്കുമാറിൽ നിന്ന് പണം കൈപ്പറ്റിയതിൽ ദേശാഭിമാനി പബ്ലിക്കേഷൻസും ഉണ്ടെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. ദേശാഭിമാനി പണം വാങ്ങിയത് 2015-2016 കാലത്താണെന്നും രണ്ട് തവണയായി 36 ലക്ഷം കൈപ്പറ്റിയെന്നും ഇഡി വ്യക്തമാക്കി. 18 ലക്ഷം വീതം ദേശാഭിമാനി പബ്ലിക്കേഷൻസിന് നൽകി. ഈ സാമ്പത്തിക ഇടപാടിന് തെളിവുകളുണ്ടെന്നാണ് ഇഡി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.