പത്തനംതിട്ട: സംഘടന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്ണൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട അടൂർ മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തരാണ് ഇവർ.
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയിലുള്ളവരിൽ അഭി വിക്രം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്പും ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതെന്നാണ് പോലീസ് നിഗമനം. പന്തളത്ത് നിന്നും രണ്ട് ലാപ്‌ടോപ്പുകൾ നേരത്തെ പിടിച്ചെടുത്തിരുന്നു.
ഫെനി, ബിനിൽ ബിനു, വികാസ് എന്നിവരെ തിരുവനന്തപുരത്ത് നിന്നും അഭി വിക്രമിനെ പത്തനംതിട്ടയിൽ വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പിടിയിലായ നാലുപേരും രാഹുൽ മാങ്കുട്ടത്തിനായാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ അന്വേഷണം സംസ്ഥാന അദ്ധ്യക്ഷനിലേക്കും വ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന.















