എറണാകുളം: മുഖ്യമന്ത്രിയുടെ ആഡംബര ബസിലെ ദേശീയ പതാക ഉപയോഗം ഫ്‌ലാഗ് കോഡിന്റെ നഗ്നമായ ലംഘനമണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണൻ. ഇത് സംബന്ധിച്ച് ഡിജിപിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും അദ്ദേഹം പരാതി നൽകി. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിലാണ് ദേശീയ പതാകയെ അപമാനിച്ചിരിക്കുന്നത്.
ദേശീയ പതാക ഔദ്യോഗിക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്‌ലാഗ് കോഡിൽ പറയുന്നുണ്ട് എന്നാൽ ബസുകളിൽ ദേശീയ പതാക ഉപയോഗിക്കുന്നത് സംബന്ധിച്ച് യാതൊരു നിർദ്ദേശവുമില്ല. ഇതിൽ നിന്ന് വ്യത്യസ്തമായാണ് നവകേരള യാത്രയുടെ ബസിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണം. കാറിൽ സഞ്ചരിക്കുകയാണെങ്കിൽ, 2002ലെ പതാക ചട്ടം അനുസരിച്ചു മോട്ടോർ കാറിന്റെ നടുവിലോ, വലതു ഭാഗത്തോ സ്ഥിരമായി ഉറപ്പിച്ച ഒരു ദണ്ടിൽ രാഷ്‌ട്ര പതാക പറത്താവുന്നതാണ്.
ബസിന്റെ ഇരുവശത്തും, അലങ്കാര രീതിയിൽ ദേശീയ പതാക ഉപയോഗിക്കുന്നത് 1971-ലെ, ദി പ്രീവെൻഷൻ ഓഫ് ഇൻസൽട്‌സ് ടു നാഷണൽ ഹോണർ ആക്ട്, വകുപ്പ് 2 പ്രകാരം ദേശീയ പതാകയെ അപമാനിക്കുന്നതാണ്. നേരിട്ട് കേസ് എടുക്കേണ്ട വിഷയമാണ് ഇത്. ജാമ്യം കൊടുക്കാനാവാത്ത കുറ്റകൃത്യവുമാണ് ഇത്. ഫ്‌ലാഗ് കോഡിന്റെ നഗ്‌നമായ ലംഘനമാണ് നവകേരള യാത്രയിൽ അരങ്ങേറിയിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രഫുൽ കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെട്ടു.