ചെന്നൈ : പ്രസിദ്ധമായ തിരുവണ്ണാമല കാർത്തിക ദീപം ദർശിക്കാൻ വൻ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ തിരുവണ്ണാമല നഗരത്തിന് പുറത്ത് 9 താത്ക്കാലിക ബസ്സ് സ്റ്റാൻ്റുകൾ തമിഴ്നാട് സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ഈ ബസ്സ് സ്റ്റാൻ്റുകളിൽ നിന്ന് നഗരത്തിലേയ്‌ക്ക് 40 മിനി ബസ്സുകൾ സൗജന്യ സർവ്വീസ് നടത്തുന്നു.
നവംബർ 14 മുതൽ 30 വരെ നടക്കുന്ന കാർത്തിഗൈ ദീപം ഉത്സവത്തിന്റെ ഭാഗമായി തിരുവണ്ണാമലൈ ടൗണിലേക്ക് 2,700 ബസുകളും 20 സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.ഈ ബസുകൾ 6,832 ട്രിപ്പുകൾ നടത്തും എന്നാണ് കണക്ക്.

പ്രത്യേക പാസുകൾ ലഭിക്കുന്ന 2,500 പേർക്ക് മഹാദീപം നാളിൽ മലകയറാൻ അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.ചെന്നൈയിൽ നിന്ന് തിരുവണ്ണാമലയിലേയ്‌ക്ക് 50 ഓളം പുതിയ സർവ്വീസുകൾ ആരംഭിച്ചിട്ടും, ബസ്സിൽ സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. തിരുവണ്ണാമലയിലെ ഹോട്ടൽ മുറികൾ നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു.

ഇന്ന് നവംബർ 26 രാവിലെ നാല് മണിക്ക് ഭരണി ദീപം തെളിച്ചു. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് തിരുവണ്ണാമല കാർത്തിക ദീപ ദർശനം. ക്ഷേത്രത്തിനു പിന്നിലെ 2,668 അടി ഉയരമുള്ള മലമുകളിൽ വൈകിട്ട് ആറിന് മഹാദീപം തെളിയും. ഈ ദീപത്തിന്റെ പ്രകാശം 30 കിലോമീറ്റർ ദൂരത്തിൽ കാണാം.
നവംബർ 23 വ്യാഴാഴ്ച രാവിലെ നടന്ന മഹാ തേരോട്ട ഘോഷയാത്രയിൽ 5 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തെന്നാണ് കണക്ക്.















