ന്യൂഡൽഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ നയോർ ഗിലോൺ. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്‌ക്കെതിരെ പോരാടാൻ ലോകരാജ്യങ്ങൾ കൈക്കോർക്കണമെന്നും ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം ഇസ്രായേൽ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം ഒരു ആഗോള പ്രതിഭാസമാണെന്നും ഭീകരതയ്‌ക്കെതിരായ പോരാടാൻ രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നും ഗിലോൺ കൂട്ടിച്ചേർത്തു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷിക ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നയോർ ഗിലോൺ.
’26/11 മുംബൈ ഭീകരാക്രമണം, ആയിരക്കണക്കിന് പേരുടെ ജീവിതം താറുമാറാക്കിയ, ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ച ഭയാനകമായ ഒരു പ്രതിഭാസമാണ്. ഹമാസിനെപ്പോലെ, അവരുടെ ലക്ഷ്യം കൊല്ലുക മാത്രമല്ല, ജീവിച്ചിരിക്കുന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയുമായിരുന്നു.
ഞങ്ങൾ ഇന്ത്യക്കാരോട് പറയുന്നു, ഇന്ത്യ എല്ലായ്പ്പോഴും ഇസ്രായേലിനൊപ്പം നിൽക്കുന്നതുപോലെ, ഇസ്രായേൽ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിൽക്കും. എല്ലായ്പ്പോഴും ഇന്ത്യ ഞങ്ങളുടെ പക്ഷത്താണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു, നമ്മൾ തീവ്രവാദം അവസാനിപ്പിക്കും.’- ഗിലോൺ വ്യക്തമാക്കി.















