ബെംഗളൂരു: ഒമ്പത് മാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന് കുഴിച്ചുമൂടി. കർണാടക ഗദഗിലാണ് സംഭവം. കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ അറസ്റ്റ് ചെയ്തു.
പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. സംശയം തോന്നിയ നാഗരത്‌ന പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കൃഷിയിടത്തിനുസമീപത്തെ മാവിൻചുവട്ടിൽ കുഴിച്ചുമൂടിയനിലയിൽ മൃതദേഹം കണ്ടെത്തി.
2021-ലാണ് കലാകേശും നാഗരത്‌നയും വിവാഹിതരായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർക്ക് ആൺകുഞ്ഞ് ജനിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് അധികം വൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാൽ സരോജ കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രസവത്തിനുശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടിൽനിന്ന് നാഗരത്‌ന കുഞ്ഞിനൊപ്പം ഭർത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതിൽ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.















