തിരുവനന്തപുരം ; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്നാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിലുണ്ട്. കെ. കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.
തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തി എന്നാരോപിച്ച് റോബിൻ ബസ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാംപിലേക്കു മാറ്റിയിരുന്നു. പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുക്കുകയും ചെയ്തു. റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും.
ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നു.യാത്രാമധ്യേ പലതവണ ബസിന് മോട്ടർ വാഹന വകുപ്പ് പിഴ ഈടാക്കിയതും ചർച്ചയായി. ബസിനെതിരായ മോട്ടർവാഹന വകുപ്പിന്റെ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഗതാഗത മന്ത്രി ബസ് പിടിച്ചെടുത്തതിനോട് പ്രതികരിച്ചത്.















