കൊല്ലം: തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളിൽ 20-കാരിയും ഉൾപ്പെടുന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇത്തരത്തിലൊരു കൃത്യം നടത്താൻ അച്ഛനും അമ്മയ്‌ക്കുമൊപ്പം കൂട്ടുനിന്നത് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതിന് പിന്നാലെയാണെന്ന് എഡിജിപി എം.ആർ. അജിത് കുമാർ.
‘അനുപമ പത്മൻ’ എന്ന യുട്യൂബ് ചാനൽ നടത്തുന്ന വ്യക്തിയാണ് പദ്മകുമാറിന്റെ മകൾ. 3.8 മുതൽ അഞ്ച് ലക്ഷം രൂപ വരെ പ്രതിമാസം സമ്പാദിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ജൂലൈ മാസത്തിൽ ഫേസ്ബുക്ക് പണം കൊടുക്കുന്നത് നിർത്തി. മൂന്ന് മാസത്തിന് ശേഷം മാത്രമാണ് ഫേസ്ബുക്ക് പണം നൽകുന്നത് പുനരാരംഭിക്കുക. കമ്പ്യൂട്ടർ സയൻസിൽ ബിരുദത്തിന് ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കാൻ അനുപമയ്‌ക്ക് കഴിഞ്ഞില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു മകളുടെ ആഗ്രഹം.
ഈ സമയത്താണ് യുട്യൂബ് ചാനൽ തുടങ്ങി സമ്പാദിക്കാൻ തുടങ്ങിയത്. ജൂലൈ മുതൽ ഈ പെൺകുട്ടി വിഷാദത്തിലായതായി പോലീസ് പറയുന്നു. തുടർന്ന് അനുപമയും അച്ഛനും അമ്മയ്‌ക്കും ഒപ്പം കൂട്ടുനിൽക്കുകയായിരുന്നു. ആദ്യം അനുപമ ഇത്തരമൊരു കൃത്യത്തെ എതിർത്തിരുന്നു. വേറെ വഴിയില്ലാതെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിൽക്കുകയായിരുന്നു. മറ്റുള്ള കാര്യങ്ങളെല്ലാം ചെയ്തത് പദ്മകുമാറും അനിതാകുമാരിയുമാണെന്ന് എഡിജിപി വ്യക്തമാക്കി.
കുട്ടിയുടെ സഹോദരനാണ് കേസിലെ ഹീറോ എന്നും രണ്ടാമത്തെ ഹീറോ കുട്ടിയും മൂന്നാമത്തേത് കുട്ടി പറഞ്ഞ വിവരങ്ങൾ പ്രകാരം രേഖചിത്രം വരച്ച ദമ്പതികളുമാണെന്നും എഡിജി പറഞ്ഞു. പൊതുജനങ്ങളുടെ പിന്തുണയും അവർ നൽകിയ വിവരങ്ങളും ഏറെ ഉപകരിച്ചു. പോലീസിന്റെയും മാദ്ധ്യമങ്ങളുടെയും സമ്മർദ്ദമാണ് കുട്ടിയെ ഉപേക്ഷിക്കാൻ നിർബന്ധിതരായതെന്നും പ്രതികൾ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം രൂപ അത്യാവശ്യമായി ആവശ്യം വന്നിരുന്നു. പലരോടും ചോദിച്ചിട്ടും കിട്ടാതായതോടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തിയത്. അഞ്ചുകോടിയോളം രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് പദ്മകുമാർ. എന്നാൽ പല വഴിയിലാണ് ഇതുള്ളത്. ഇയാളും അമ്മയും ചേർന്ന് വരുത്തിവെച്ച കടം തീർക്കാനാണ് അടിയന്തരമായി പത്ത് ലക്ഷം രൂപ വേണ്ടി വന്നത്. ഇത് കണ്ടെത്താനാണ് കുട്ടിയെ തട്ടിയെടുത്തത്.















