തൃശൂർ: ജില്ലാ മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപിച്ച് ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ കുടുംബം. അപ്പന്റിക്സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടും രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം.
കഴിഞ്ഞ മാസം 20-നാണ് വയറുവേദനയെ തുടർന്ന് അനറ്റ് എന്ന അഞ്ചാം ക്ലാസുകാരിയെ വീടിനടത്തുള്ള ക്ലിനിക്കിൽ കാണിക്കുന്നത്. തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. മരുന്ന് നൽകി മടക്കിയെങ്കിലും വയറുവേദന കലശലായതിനാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അപ്പന്റിക്സ് എന്ന് കണ്ടെത്തി.ത്. മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിച്ചു.
തുടർന്ന് കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചു. സ്കാനിംഗും മറ്റ് പരിശോധനകളും നടത്തിയെങ്കിലും കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും മടക്കി. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26-ന് ഛർദ്ദിച്ച് അവശയായി. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രോഗനിർണയത്തിലെ അപാകതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്ന് അനറ്റിന്റെ കുടുംബം അറിയിച്ചു.















