ന്യൂഡൽഹി: മികച്ച ഭരണമുണ്ടായാൽ ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ശൈത്യകാല സമ്മേളനം നടക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർലമെന്റിൽ ക്രിയാത്മകമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം ഇതിനായി സഹകരിക്കണം. പരാജയത്തിൽ നിന്നും പാഠം പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
നിഷേധാത്മകതയെ രാജ്യം നിരസിച്ചിരിക്കുകയാണ്. മികച്ച ഭരണം കാഴ്ചവയ്‌ക്കാനായാൽ, പൊതുജനങ്ങളുടെ സേവനത്തിനായി കർമ്മനിരതരായാൽ, ഭരണവിരുദ്ധവികാരമെന്ന വാക്ക് അവിടെ അപ്രസക്തമാണ്. നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്നലെ വന്നത്. സാധാരണക്കാർക്ക് വേണ്ടി സേവനം ചെയ്യാൻ തയ്യാറായി മുന്നോട്ടുവരുന്നവർക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഫലമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിരിക്കുന്ന സഹപ്രവർത്തകരോട് തനിക്ക് പറയാനുള്ളത് ഇതാണ്. പ്രതിപക്ഷത്തിന് വലിയൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നത്. പരാജയപ്പെട്ടതിന്റെ ദേഷ്യം പ്രകടിപ്പിക്കാനുള്ള ഇടമല്ല പാർലമെന്റ് എന്നോർക്കുക. കഴിഞ്ഞ ഒമ്പത് വർഷമായി തുടരുന്ന നിഷേധാത്മകത കൈവെടിഞ്ഞ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ പ്രതിപക്ഷം തയ്യാറാകണം. പാർലമെന്റിൽ സഹകരിക്കണം. ജനാധിപത്യ രാജ്യത്ത് പ്രതിപക്ഷത്തിന്റെ പങ്ക് വലുതാണ്. വിദ്വേഷപരമായ, നിഷേധാത്മകമായ പ്രതിച്ഛായ ജനങ്ങൾക്ക് നൽകുന്നത് മികച്ച പ്രതിപക്ഷത്തിന് ഉതകുന്നതല്ല. ഭരണപക്ഷത്തിന് സമാനമായി കഴിവുറ്റവരാകണം പ്രതിപക്ഷവും എന്നതാണ് ജനാധിപത്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.















