വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിന്റെ ഏജന്റായി രഹസ്യമായി പ്രവർത്തിച്ചിരുന്ന മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ അറസ്റ്റിൽ, ബൊളീവിയയിലെ അംബാസഡറായി സേവനമനുഷ്ഠിച്ച 73 കാരനായ മാനുവൽ റോച്ചയെയാണ് എഫ്ബിഐ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഏജൻസി തയ്യാറായില്ല.
ക്യൂബൻ സർക്കാരിന്റെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റോച്ച പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിനെ കുറിച്ച് പ്രതീകരിക്കാൻ നിതിന്യായ വകുപ്പ് വിസമ്മതിച്ചു. റോച്ചയുടെ 25 വർഷത്തെ നയതന്ത്ര ജീവിതം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾക്ക് കീഴിലാണ് ചെലവഴിച്ചത്. ലാറ്റിനമേരിക്കയിൽ ശീതയുദ്ധകാലത്തും റോച്ച ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഫിഡൽ കാസ്‌ട്രോയുടെ കമ്മ്യൂണിസ്റ്റ് സർക്കാരുമായി യുഎസിന് പൂർണ നയതന്ത്രബന്ധം ഇല്ലാതിരുന്ന കാലത്ത് ക്യൂബയിലെ യുഎസ് പ്രതിനിധിയായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇറ്റലി, ഹോണ്ടുറാസ്, മെക്സിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലും റോച്ച സേവനമനുഷ്ഠിച്ചു. കൂടാതെ ദേശീയ സുരക്ഷാ കൗൺസിലിൽ ലാറ്റിനമേരിക്കയിൽ വിദഗ്ധനായി പ്രവർത്തിച്ചു.
ബൊളീവിയയിലെ അംബാസഡർ എന്ന നിലയിൽ, 2002 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റോച്ച നേരിട്ട് ഇടപെട്ടിരുന്നു. മുൻ കൊക്ക കർഷകനായ ഇവോ മൊറേൽസിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ദരിദ്രരായ തെക്കേ അമേരിക്കൻ രാജ്യത്തിനുള്ള സഹായം യുഎസ് നിർത്തലാക്കുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
കൊളംബിയയിൽ ജനിച്ച റോച്ച, ന്യൂയോർക്ക് നഗരത്തിലെ ഒരു തൊഴിലാളി ഭവനത്തിലാണ് വളർന്നത്, 1981-ൽ വിദേശ സേവനത്തിൽ ചേരുന്നതിന് മുമ്പ് യേൽ, ഹാർവാർഡ്, ജോർജ്ജ്ടൗൺ എന്നിവിടങ്ങളിൽ നിന്ന് ആർട്ട്സ് ബിരുദങ്ങൾ കരസ്ഥമാക്കി. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വിരമിച്ചതിന് ശേഷം, റോച്ച ബിസിനസ്സ് രംഗത്താണ് പ്രവർത്തിക്കുന്നത്.