തിരുവനന്തപുരം: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ വിമർശനം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും നിയമനത്തിനായി ഒൻപത് തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രതിനിധിയെത്തിയതെന്നും ഗവർണർ ആവർത്തിച്ചു.
താൻ തീരുമാനം എടുത്തത് എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമനം ചട്ടവരുദ്ധമാണെന്നായിരുന്നു എജി അറിയിച്ചത്. ഇപ്പോൾ നടക്കുന്നത് എല്ലാം ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഗവർണർ പ്രതികരിച്ചു.സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വിസിമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ തനിക്ക് എതിർപ്പില്ല. പക്ഷെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഓർഡിനൻസ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിലും ഗവർണർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനിൽ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.















