ഭുവനേശ്വർ: കൊണ്ഗ്രെസ്സ് രാജ്യസഭാം എംപി യും രാഹുലിന്റെ അടുപ്പക്കാരനുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 454 കോടി 50 ലക്ഷം പിടിച്ചെടുത്തതായി ഒഡീഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തുകയിൽ 448 കോടി 50 ലക്ഷം ഒഡീഷയിൽ നിന്ന് മാത്രമായി പിടിച്ചെടുത്തതാണ്.

ഇതോടെ ഝാർഖണ്ഡിലെ കോൺഗ്രസ് എംപിക്ക് നേരെ നടന്ന ആദായ നികുതി റെയ്ഡ് ഡിസംബർ 11ന് ആറാം ദിവസത്തിലേക്ക് കടന്നു. ധീരജ് സാഹുവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും നടത്തുന്ന ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള മദ്യനിർമ്മാണ-വ്യാപാര കമ്പനിയായ ബൽദേവ് സാഹു ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് തുടരുന്നു.

ബലംഗീറിൽ മാത്രം 400 കോടിയും സംബാൽപൂരിൽ നിന്ന് 37.5 കോടിയും തിറ്റിലഗഡിൽ നിന്ന് 11 കോടിയും കണ്ടെത്തി. പണത്തിന് പുറമെ, കമ്പനിയുടെ ബലംഗീർ പ്രദേശത്തെ ബന്ധപ്പെട്ടവരുടെ വസതികളിൽ നിന്നും 60 കിലോയോളം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ഇയാളുടെ ബിനാമികളിൽ നിന്ന് 6 കോടി രൂപ കണ്ടെത്തി.

ആദായ നികുതി വകുപ്പിന്റെ 37 സംഘങ്ങൾ ജാർഖണ്ഡിലെയും ഒഡീഷയിലെയും 37 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 42 വർഷത്തിനിടയിൽ പണമായി പിടിച്ചെടുത്ത ഏറ്റവും വലിയ തുകയാണിത്. ഈ കാലയളവിൽ ഒറ്റ ഓപ്പറേഷനിൽ നിന്നും കണ്ടെടുക്കുന്ന ഏറ്റവും വലിയ കള്ളപ്പണത്തുകയാണ് ഇതെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

176 ചാക്കുകൾ നിറയെ പണമായിരുന്നു. നോട്ടുകൾ എണ്ണുന്നതിനായി 40 യന്ത്രങ്ങളാണ് അധികൃതർ കൊണ്ടുവന്നത്. ആദായ നികുതി വകുപ്പിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നുമായി 80 പേരടങ്ങുന്ന സംഘത്തെ കള്ളപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി ആദ്യം നിയോഗിച്ചു. ചാക്കിൽ നിറച്ച പണത്തിന് പുറമേ പത്തോളം അലമാരകളിലായി നിറച്ച നോട്ടുകെട്ടുകളും കണ്ടെടുത്തതോടെ 200 ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം കൂടി പണം തിട്ടപ്പെടുത്താൻ ചേരുകയായിരുന്നു.

ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലായിരുന്നു ഐടി റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് കോൺഗ്രസ് എംപിയോ കമ്പനിയോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.മുഴുവൻ തുകയും എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ധീരജ് സാഹുവിന്റെ കുടുംബം ആ മേഖലയിൽ മദ്യനിർമ്മാണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. ഒഡീഷയിൽ അദ്ദേഹത്തിന് നിരവധി മദ്യനിർമ്മാണ ഫാക്ടറികളുണ്ട്.രാഹുലിനോടും ഡി കെ ശിവകുമാറിനോടും വളരെയധികം അടുപ്പം പുലർത്തുന്ന ആളാണ് ധീരജ് സാഹു.
രാഹുൽ നടത്തിയ യാത്രയിലും ഇയാൾ പങ്കാളി ആയിരുന്നു. രാഹുലിന്റെ അകത്തളത്തിലെ പ്രമുഖനായിട്ടാണ് ഇയാളെ വിലയിരുത്തുന്നത്.















