ലക്നൗ: കുറ്റാരോപിതനായ ഒരു വ്യക്തി നിയമം പഠിച്ച് സ്വയം സ്വന്തം കേസ് കോടതിയിൽ വാദിച്ച്, 12 വർഷത്തിനുശേഷം കുറ്റവിമുക്തനായി . ഉത്തർപ്രദേശിലെ ബാഗ് പത്ത് ജില്ലയിലാണ് ഈ സംഭവം.
അമിത് ചൗധരി എന്ന പേരുള്ള ഒരു ചെറുപ്പക്കാരനാണ് കഥയിലെ നായകൻ. 2011 ൽ അദ്ദേഹത്തിന് 18 വയസ്സുള്ളപ്പോൾ, ഒരു ബന്ധു വീടിന്റെ പരിസരത്ത് വച്ച് ഒരു കേസിൽ കുടുങ്ങുകയായിരുന്നു. അവിടെവച്ച് ഒരു ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ജീവൻ നഷ്ടപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞ കേസ് ആയിരുന്നു ഇത്. ഈ കേസിലെ 17 പ്രതികളിൽ ഒരാളായി അമിത് ചൗധരിയും ചേർക്കപ്പെട്ടു.
അന്ന് ബിരുദ വിദ്യാർഥിയായിരുന്നു അമിത്. കൊലപാതക കേസിൽപ്പെട്ടതോടുകൂടി അദ്ദേഹത്തിന്റെ പഠനം താറുമാറായി. ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ പരീക്ഷയെഴുതാനോ കഴിയാതെ കുറെ കാലം ജയിലിൽ കഴിയേണ്ടി വന്നു. രണ്ടുവർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ഇതിനുശേഷമാണ് സ്വന്തം കേസ് സ്വയം നേരിടണം എന്ന വാശി അദ്ദേഹത്തിനുണ്ടായത്. ഇതിനായി ആദ്യം ബിഎയും പിന്നീട് എൽഎൽബിയും ഒടുവിൽ എൽ എൽ എമ്മും പൂർത്തിയാക്കി. ഒടുവിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള ബാർ കൗൺസിൽ പരീക്ഷയും പാസായി.
അങ്ങനെ ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള എല്ലാ യോഗ്യതയും പൂർത്തിയാക്കിയ ചൗധരി സ്വന്തം കേസിന്റെ ചുമതല ഏറ്റെടുത്തു. അമിത് ചൗധരി വാദിച്ച ഈ കേസിൽ അദ്ദേഹം അടക്കം 13 പേരെ വെറുതെ വിട്ടു. യഥാർത്ഥ കുറ്റവാളികൾ ആയിരുന്ന സുമിത്ത് കെയ്ൽ, നീതു, ധർമ്മേന്ദ്ര തുടങ്ങിയവർക്ക് ശിക്ഷ ലഭിച്ചു. സുമിത് കെയ്ൽ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ക്യാൻസർ ബാധിച്ച ധർമ്മേന്ദ്ര കേസിന്റെ വിധിക്ക് തൊട്ടുമുൻപ് മരിച്ചു..
വിദ്യാർത്ഥി ആയിരുന്നപ്പോൾ അമിത് ചൗധരിക്ക് സൈന്യത്തിൽ ചേരുക എന്നതായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള പഠനവും ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു. ഇപ്പോൾ താൻ കുറ്റവിമുക്തനായതിനാൽ, തന്നെപ്പോലെ തെറ്റായി ശിക്ഷിക്കപ്പട്ടും, വ്യാജമായി കേസിൽ കുടുങ്ങിയും ജയിലിൽ കഴിയുന്നവരെയും സഹായിക്കുവാൻ ഉള്ള സന്നദ്ധതയിലാണ് അദ്ദേഹം.