ബെംഗളൂരു: ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ദേവവൃന്ദ സ്വദേശിയായ ശ്വേതയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഭർത്താവ് ദർശനെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് വർഷം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ദർശൻ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇക്കാര്യം ശ്വേത അറിഞ്ഞതോടെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങി. പ്രശ്‌നങ്ങൾ രൂക്ഷമായതോടെ ശ്വേത യുവതിയെ വിളിച്ച് ദർശനുമായുള്ള അടുപ്പം തുടരരുതെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ ഇക്കാര്യമറിഞ്ഞ ദർശൻ ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം ശ്വേതയുടേത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ദർശൻ ശ്രമിച്ചു. ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്‌തെന്നും ഹൃദയാഘാതം ഉണ്ടായതായും ദർശൻ പറഞ്ഞിരുന്നു. ഇതോടെ ശ്വേതയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കൾക്ക് തോന്നി. ശ്വേതയുടെ മരണ വിവരമറിഞ്ഞ് വീട്ടുകാർ എത്തുന്നതിന് മുന്നേ ദർശൻ, മൃതദേഹം സംസ്‌കരിക്കാൻ ശ്രമിച്ചതും ബന്ധുക്കളുടെ സംശയം വർദ്ധിപ്പിച്ചു. ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.















