തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയുടെ സിപിഎം ബന്ധം കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. പ്രതിയുടെ പാർട്ടി ബന്ധം കണക്കിലെടുത്ത് പോലീസ് തുടക്കം മുതൽ തന്നെ മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതിക്ക് രാഷ്‌ട്രീയ സംഘടനയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചത്. എന്നാൽ കേസിൽ പ്രതിയായ അന്നുതന്നെ ഇയാളുടെ അംഗത്വം റദ്ദാക്കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നതായി കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ വിധിയിൽ അതീവ ദുഃഖിതരാണ്. അവരുടെ കണ്ണുനീരിന് മുന്നിൽ നമുക്ക് മറുപടിയില്ല. വാളയാർ പെൺകുട്ടികളുടെ ചിത്രം ഒരു നോവായി അവശേഷിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് അത്യന്തം ദുഃഖകരമാണ്.
അതേസമയം പ്രതി അർജുനെ വെറുതേവിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.















