തിരുവനന്തപുരം: മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസും അമ്മായിയച്ഛനും നടത്തുന്ന വികസനം കാരണം ജനങ്ങൾക്ക് റോഡിലിറങ്ങാൻ സാധിക്കാത്ത ഗതിയാണെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായത് കൊണ്ട് മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ വിമർശിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദേശകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി എന്ന നിലയിൽ ചെയ്യാൻ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്നു. ശബരിമലയ്ക്കായി കേന്ദ്ര സർക്കാർ നൽകിയ 95 കോടി രൂപ എന്ത് ചെയ്തുവെന്ന് റിയാസ് ആദ്യം വ്യക്തമാക്കണം. 95 കോടി ചിലവഴിക്കാൻ കഴിയാത്തയാൾ എന്തിനാണ് ബാക്കിയുള്ളവരെ കുറിച്ച് പറയുന്നത്. ദേശീയപാത വികസനം കേന്ദ്രം നടത്തുന്നു. എന്നിട്ട് വഴിനീളെ അമ്മായിയച്ഛന്റെയും മരുമകന്റെയും ബോർഡ് വച്ച് ഇതു മുഴുവൻ ഞാനാണ് നടത്തിയതെന്ന് വ്യാജ പ്രചരണം നടത്തുന്നു’.
കേരളത്തിന് ഏറ്റവും വിനാശം വിതച്ച സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. സിപിഎമ്മിനെ ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നത്. ലോകം മുഴുവൻ കമ്യൂണിസത്തെ വലിച്ചെറിഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഭരണത്തിലിരിക്കാൻ സിപിഎമ്മിന് എത്രകാലം സാധിക്കും. സിപിഎമ്മിന്റെ നിലപാടുകളിൽ വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഉന്മൂലനം നടത്തുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ നയമെന്നും മുരളീധരൻ വിമർശിച്ചു.