കടങ്ങൾ വാങ്ങിക്കൂട്ടിയ വ്യക്തി മരിച്ചുപോയാൽ ആ ബാധ്യതകൾ തീർക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്ന സംശയം പലർക്കുമുണ്ട്. സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തയാൾ ഈടായി സമർപ്പിച്ചിരിക്കുന്ന വസ്തുവകകൾ ബാധ്യത തീർക്കാൻ ഉപയോഗിച്ചേക്കും. ബാധ്യതകൾ തീർത്തതിന് ശേഷം ബാക്കി വരുന്ന തുക മാത്രമാകും അവകാശികൾക്ക് ലഭിക്കുക. ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീർക്കുക എന്ന് നോക്കാം.
ക്രെഡിറ്റ് കാർഡ് കടങ്ങൾ
ക്രെഡിറ്റ് കാർഡുകൾ മൂലമുണ്ടാകുന്ന കടങ്ങൾ വ്യക്തിയുടെ മരണ ശേഷം അടച്ച് തീർക്കേണ്ടതായി വരും. മിക്ക സാഹചര്യങ്ങളിലും വ്യക്തിയുടെ മരണശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങൾ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ അറിയുക. ഇത് വൻ ബാധ്യതയിലേക്ക് നയിച്ചേക്കാം. ഇതിനാൽ തന്നെ ഉപയോക്താവ് മരണപ്പെട്ടാൽ ഉടൻ ക്രെഡിറ്റ് കാർഡ് ഫ്രീസ് ചെയ്യണം.
ഇത്തരത്തിലുള്ള ബാധ്യതകൾ അടച്ച് തീർക്കേണ്ടത് ജോയിന്റ് അക്കൗണ്ട് ഉടമയോ അല്ലെങ്കിൽ നോമിനിയോ ആണ്. അല്ലാത്ത പക്ഷം ക്രെഡിറ്റ് കാർഡ് ദുരുപയോഗപ്പെടാനുള്ള സാധ്യതയേറെയാണ്.
ഭവന വായ്പ
ഭവന വായ്പ എടുത്ത ഉപയോക്താവ് മരണപ്പെടുകയാണെങ്കിൽ ബന്ധുക്കൾ അടച്ച് തീർക്കണമെന്ന് ബാങ്കുകൾ ആവശ്യപ്പെട്ടേക്കാം. മരിച്ച ആളുടെ ബന്ധുക്കൾ കുടിശ്ശിക തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ബാങ്കിന് വീട് ജപ്തി ചെയ്യാൻ നിയമപരമായി അവകാശമുണ്ട്. ജപ്തി നടത്തി ബാങ്കിന് ലഭിക്കേണ്ട തുക എടുത്തതിന് ശേഷമാകും ബാക്കിയുള്ളത് ബന്ധുക്കൾക്ക് നൽകുക.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ എടുത്ത ആൾക്ക് ജീവഹാനി സംഭവിച്ചാൽ കൂടെ ഒപ്പിട്ടിരിക്കുന്ന ആളാണ് കുടിശ്ശിക തീർക്കേണ്ടത്. മരണ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയാണെങ്കിൽ മരണപ്പെട്ട വ്യക്തിയുടെ പേരിൽ ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിൽ നിന്നും വായ്പ തിരിച്ചു പിടിക്കുന്നതായിരിക്കും.
വാഹന വായ്പ
വാഹന വായ്പ എടുത്ത വ്യക്തി മരിക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾക്കാണ് കുടിശ്ശിക തീർക്കേണ്ട ഉത്തരവാദിത്തം. കുടുംബാംഗങ്ങൾ വായ്പ അടയ്‌ക്കാത്ത പക്ഷം വാഹനം തിരിച്ചു പിടിക്കുന്നതിനുള്ള അധികാരം സ്ഥാപനങ്ങൾക്കുണ്ട്. ലൈഫ് ഇൻഷുറൻസുള്ള ആളാണെങ്കിൽ അതിൽ നിന്നും വായ്പ തിരിച്ചുപിടിക്കും.
വായ്പ എടുക്കുമ്പോൾ തന്നെ തിരിച്ചടയ്‌ക്കുന്നതിനുള്ള മാർഗ്ഗങ്ങളും കണ്ടുവയ്‌ക്കണം. തിരിച്ചടവ് കഴിയുന്നതിന് മുമ്പ് മരണപ്പെട്ടാൽ വലിയ ബാധ്യത കുടുംബത്തിന് മുകളിലെത്തിയേക്കാം. ഇതിനാൽ തന്നെ കടം എടുക്കുന്നവർ അതിന് അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുത്തവരായിരിക്കണം.















