തൃശൂർ: ആധുനിക ഗണിതത്തിന്റെ ഉപജ്ഞാതാവെന്ന് ലോകം അംഗീകരിച്ച സംഗമഗ്രാമ മാധവന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഗണിത കേന്ദ്രം ഉണ്ടാക്കണമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് മാധവ ഗണിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാധവന്റെ ജന്മഗൃഹത്തോടനുബന്ധിച്ചുള്ള ഇരിങ്ങാടപ്പള്ളി ക്ഷേത്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാടപള്ളി മനയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സംരക്ഷിച്ചു പോരുന്ന മാധവ ശിലയിലും അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
ഭാരതീയ വിജ്ഞാന സംഭാവനകൾ ആധുനിക ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. നമ്മുടെ ഗണിത സംഭാവനകൾ ഇന്ന് എല്ലാ മേഖലയിലും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാൻസർ ചികിത്സയിൽ അടക്കം രോഗനിർണയത്തിലും ചികിത്സയിലും സൂക്ഷ്മതയും കൃത്യതയും കൈവരിക്കുന്നതിന് ഉപയോഗിക്കുന്ന ഗണിത സങ്കേതങ്ങൾ കേരളീയ ഗണിതജ്ഞരുടെ കൂടി സംഭാവനയുടെ അടിസ്ഥാനത്തിലാണെന്ന് പ്രമുഖ റേഡിയോളജിസ്റ്റ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിജ്ഞാന പാരമ്പര്യത്തെ വളർത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു വരണം. അതിനു സമൂഹത്തിന്റെ ഉള്ളിലും വേണ്ടത്ര അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പരമഭട്ടാര കേന്ദ്രീയ വിദ്യാലയം തയ്യാറാക്കിയ മാധവനെ കുറിച്ചുള്ള ഹ്രസ്വചിത്രം ചെമ്മണ്ട സംസ്കൃത ഗുരുകുലം ഡയറക്ടർ ഡോ. നന്ദകുമാർ പ്രകാശിപ്പിച്ചു.
വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. എൻ സി ഇന്ദുചൂഡൻ അദ്ധ്യക്ഷനായി. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ മാധവഗണിത കേന്ദ്രം ഡയറക്ടറും ശിക്ഷ ഉത്ഥാൻന്യാസ് ദേശീയ സഹ സംയോജകനുമായ എ. വിനോദ്, ഇ.കെ വിനോദ് വാര്യർ, പിസി സുഭാഷ്, ഡോ, വന്ദന എന്നിവർ പങ്കെടുത്തു.















