ന്യൂഡൽഹി: കൊറോണയുടെ ഉപവകഭേദമായ ജെഎന്‍. 1 വീണ്ടും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കുന്ന ജെഎന്‍. 1 കേസുകൾ 22 ആയി. ഗോവയിൽ 21 കേസുകളും കേരളത്തിൽ ഒരെണ്ണവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
രോഗികൾ വീട്ടിലിരുന്ന് തന്നെ ചികിത്സ സ്വീകരിച്ചതിനാൽ കൊറോണ ക്ലസ്റ്ററുകൾ രൂപപ്പെട്ടില്ലെന്നും രോഗ ബാധിതരായവർ സുഖം പ്രാപിച്ച് വരുന്നതായും ആരോഗ്യപ്രവർത്തകർ അറിയിച്ചു. പനിയില്ലാത്ത തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയവയാണ് ജെഎന്‍.1 ബാധിതരുടെ പൊതുവായ രോഗലക്ഷണം. പ്രതിരോധശേഷി കുറയ്‌ക്കുന്ന, അതിവേഗ വ്യാപനശേഷിയുമുള്ള വൈറസാണിത്. യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്ന് വർദ്ധിക്കുകയും ചെയ്ത വകഭേദം കൂടിയാണ്. എന്നാൽ പുതിയ കൊറോണ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഡിസംബർ 8-നായിരുന്നു കേരളത്തിൽ ആദ്യമായി ജെഎന്‍.1 സ്ഥിരീകരിച്ചത്. 79-കാരിയായ വയോധികയ്‌ക്കായിരുന്നു രോഗം. നേരിയ തോതിൽ ഇവർക്ക് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. നിലവിൽ ഇവർ സുഖം പ്രാപിച്ചിരിക്കുകയാണ്. സംശയത്തെ തുടർന്ന് 253 സാമ്പിളുകളാണ് ഡിസംബറിൽ പരിശോധിച്ചത്. രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും 92 ശതമാനം രോഗബാധിതരും വീട്ടിൽ കഴിയുന്നതിനാൽ ആശങ്കയ്‌ക്ക് ഇടയില്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.