തിരുവനന്തപുരം: ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തിൽപ്പെട്ട രണ്ടാമത്തെ തൊഴിലാളിയെയും പുറത്തെടുത്തു. ബിഹാർ സ്വദേശി ദീപകിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പ്രദേശവാസികളും അഗ്നിരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെത്തിച്ചത്.
ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടത്. അയിരൂർ സ്വദേശി വിനയനും ബീഹാർ സ്വദേശി ദീപകുമാണ് അപകടത്തിൽ പെട്ടത്. 10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണ് മാറ്റാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാകുകയായിരുന്നു. ആദ്യം പുറത്തെടുത്ത തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് വിവരം.















