തിരുവനന്തപുരം: ശിവഗിരി തീർഥാടനം ആധ്യാത്മികതക്കും ഭൗതികതയ്‌ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്റെ പ്രസക്തി വർദ്ധിച്ച് വരികയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ഒന്നായ വാക്ശുദ്ധി അധികാരസ്ഥാനത്തുള്ളവർ ഉൾക്കൊള്ളണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയുടെ ഫ്‌ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകം സംഘർഷങ്ങളിൽ ഉലഞ്ഞ് മുന്നോട്ട് പോകുന്ന സാഹചര്യങ്ങളിൽ ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചാരം നൽകണം. തൊണ്ണൂറു വർഷത്തിനിപ്പുറവും കേരളസമൂഹത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്ന അടിത്തറ പാകിയ ത്രികാല ജഞാനിയാണ് ഗുരുദേവൻ. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള കരുണയും അനുകമ്പയുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രസക്തിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഫ്‌ലാഗ് ഓഫ് ചടങ്ങുകൾ.















