ചെന്നൈ: പോലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സേലം ജില്ലയിലെ സംഗഗിരി സ്‌റ്റേഷനിലെ വാർഷിക പരിശോധനയ്‌ക്കും ശുചീകരണ ജോലിയ്‌ക്കും ഇടയിലാണ് സംഭവം നടന്നത്, കത്തുന്ന മാലിന്യത്തിൽ നിന്ന് ഒരു വസ്തു പൊട്ടിത്തെറിച്ച് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
സംഗഗിരി സ്വദേശികളായ ഹേമത്തുള്ള (45), ഇബ്രാഹിം (25) രാജ്കുമാർ (30) എന്നിവയറിയിരുന്നു പോലീസ് സ്റ്റേഷൻ പരിസരം ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നത്. ശേഖരിച്ച മാലിന്യം സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ട് തീയിട്ടു എന്നാണ് റിപ്പോർട്. കത്തുന്ന മാലിന്യത്തിൽ നിന്ന് പോലീസ് സ്റ്റേഷന്റെ മേൽക്കൂരയിലേക്ക് ഒരു ദുരൂഹ വസ്തു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹേമത്തുള്ളയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വേറെ ഒരാവശ്യത്തിന് സ്റ്റേഷനിൽ ഹാജരായ ഭവാനി സ്വദേശി ഭാരത് എന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റു, ഇയാൾ ഇപ്പോൾ സർക്കാർ ആശുപത്രിയിൽ തീവ്ര ചികിത്സയിലാണ്.
സംഭവത്തെത്തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി, സേലം ജില്ലാ എസ്പി അരുൺ കപിലൻ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. കൂടാതെ, ശുചീകരണ പ്രവർത്തനത്തിനിടെ ശേഖരിച്ച മാലിന്യങ്ങൾക്കിടയിൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, പടക്കങ്ങൾ കണ്ടെത്തി, ശരിയായ മുൻ കരുതലുകൾ ഇല്ലാതെ കത്തിച്ചപ്പോൾ പടക്കങ്ങൾ പൊട്ടിത്തെറിച്ചതായി സൂചനയുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.















