വിജയവാഡ: തെലുങ്ക് ആക്ടിവിസ്റ്റും ടി ഡി പി അനുഭാവിയുമായ കോളിക്കപ്പുടി ശ്രീനിവാസ റാവുവിനും പ്രാദേശിക ടിവി ചാനൽ വാർത്താ അവതാരകനുമെതിരെ ചലച്ചിത്ര സംവിധായകൻ രാം ഗോപാൽ വർമ്മ ആന്ധ്രപ്രദേശ് ഡി ജിപിക്ക് പരാതി നൽകി.
ശ്രീനിവാസ റാവുവിനെതിരെ ചൊവ്വാഴ്ച ഓൺലൈനിലും ബുധനാഴ്ച നേരിട്ടും ആന്ധ്രാപ്രദേശ് പോലീസിൽ രാം ഗോപാൽ വർമ്മ പരാതി നൽകുകയായിരുന്നു. ടിവി 5 നടത്തിയ ഒരു ലൈവ് ടെലിവിഷൻ സംവാദത്തിൽ സംവിധായകന്റെ തല വെട്ടുന്നവർക്ക് കോളിക്കാപ്പുടി ശ്രീനിവാസ റാവു ഒരു കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ക്ലിപ്പുകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട് .
ആർജിവി തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച ക്ലിപ്പുകളിൽ , കോളിക്കപ്പുടി ശ്രീനിവാസ റാവു രാം ഗോപാൽ വർമ്മയുടെ വരാനിരിക്കുന്ന ചിത്രമായ വ്യൂഹത്തെ വിമർശിക്കുന്നതും “രാം ഗോപാൽ വർമ്മയുടെ തല ആരെങ്കിലും കൊണ്ടുവന്നാൽ ഞാൻ അദ്ദേഹത്തിന് ഒരു കോടി രൂപ നൽകും” എന്ന് പറയുന്നതും കേൾക്കാം.ദയവായി നിങ്ങളുടെ വാക്കുകൾ പിൻവലിക്കുക എന്ന് അവതാരകൻ നിർബന്ധിക്കുമ്പോൾ അയാൾ ഈ വാക്കുകൾ ആവർത്തിക്കുകയാണ്. ആന്ധ്രാപ്രദേശിലെ രാഷ്‌ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യൂഹം എന്ന സിനിമയുടെ ചർച്ചയ്‌ക്കിടെയാണ് ഈ വിവാദ അഭിപ്രായപ്രകടനം.nതങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ എപ്പോഴും ചീത്ത പറയുന്നതിനാൽ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും ആരാധകർ ആർജിവിയെ ഈ സംസ്ഥാനത്ത് എവിടെയും സ്വതന്ത്രനായി വിഹരിക്കാൻ അനുവദിക്കരുത് എന്നും ശ്രീനിവാസറാവു പറയുന്നുണ്ട്.
ഈ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് തന്റെ ട്വീറ്റുകൾ ഔദ്യോഗിക പരാതിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ എക്‌സ് അക്കൗണ്ടിൽ ആർജിവി ആന്ധ്രാപ്രദേശ് പോലീസിനെ ടാഗ് ചെയ്യുകയായിരുന്നു.
“പ്രിയപ്പെട്ട @APPOLICE100, ഈ കോളിക്കപ്പുടി ശ്രീനിവാസറാവു എന്നെ കൊല്ലാൻ ₹ 1 കോടിയുടെ കരാർ നൽകി, ടിവി 5 ചാനലിലെ സാംബ എന്ന അവതാരകൻ കരാർ കൊലപാതക ആഹ്വനം 3 തവണ ആവർത്തിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ദയവായി ഇത് എന്റെ ഔദ്യോഗിക പരാതിയായി പരിഗണിക്കുക.
“മറ്റുള്ളവരെ പ്രകോപിപ്പിക്കാനും എന്നെ ഉപദ്രവിക്കാനും പ്രേരിപ്പിക്കുന്ന ടിവി ചാനൽ മാനേജ്‌മെന്റിന്റെ പങ്ക് ദൃശ്യമാണ്. മാനേജിംഗ് ഡയറക്‌ടറുടെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെയും പങ്ക് കണ്ടെത്താൻ ഈ പ്രശ്നം സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്, ” ആർജിവി പറഞ്ഞു.
ബുധനാഴ്ച വിജയവാഡയിലെ ഡിജിപി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു. പരാതി നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ജഗൻ മോഹൻ റെഡ്ഡിയെ അനുകൂലിക്കുന്നതും ടി ഡി പി , ജനസേന ഏന്നീ പാർട്ടികളെയും അവരുടെ നേതാക്കളെയും വിമർശിക്കുന്നതുമായ വർമ്മയുടെ വരാനിരിക്കുന്ന ചിത്രമായ “വ്യൂഹം” ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി ഉണ്ടായത്. സിനിമയ്‌ക്കെതിരെ തന്റെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചതിന് നായിഡു, മകൻ നാരാ ലോകേഷ്, പവൻ കല്യാണ് എന്നിവരെ വർമ്മ നേരത്തെ വിമർശിച്ചിരുന്നു.
ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ് തിങ്കളാഴ്ച ഹൈദരാബാദിൽ ടിഡിപി , ജനസേന അനുഭാവികൾ വർമ്മയുടെ കോലം കത്തിച്ചു. മുൻ എപി മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വിവാദ ചിത്രത്തിന്റെ ഉള്ളടക്കം.
‘വ്യൂഹം’ റിലീസിനെതിരെ ഹൈക്കോടതിയിൽ ഹർജി
രാം ഗോപാൽ വർമ്മയുടെ ‘വ്യൂഹം’ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ടിഡിപി നേതാവ് ഗന്ത ശ്രീനിവാസ റാവു സമർപ്പിച്ച പൊതുതാൽപര്യ ഹർജി ആന്ധ്രാപ്രദേശ് ഹൈക്കോടതി സംക്രാന്തി അവധിക്ക് ശേഷം പരിഗണിക്കും. പൊതുതാൽപര്യ ഹർജി പരിഗണിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹാജരായിരുന്നില്ല, തുടർന്നാണ് സംക്രാന്തിക്ക് ശേഷം കേസ് പരിഗണിക്കുന്നത് സംബന്ധിച്ച അറിയിപ്പ് വന്നത്.















