ന്യൂഡൽഹി: രക്തദാനം ലാഭം കൊയ്യാനുള്ള ഉപാധിയാക്കി മാറ്റരുതെന്ന കർശന നിർദ്ദേശവുമായി ഡിജിസിഐ. രാജ്യത്തെമ്പാടുമുള്ള രക്തബാങ്കുകൾക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ബ്ലഡ്-യൂണിറ്റുകൾക്ക് ഈടാക്കുന്ന എല്ലാ ചാർജ്ജും ഒഴിവാക്കണമെന്ന് ഡിജിസിഐ ഉത്തരവിട്ടു. സപ്ലൈ-പ്രോസസിംഗ് കോസ്റ്റ് ഒഴികെ ഒരു രൂപ പോലും ബ്ലഡ്-യൂണിറ്റിന് ഈടാക്കരുതെന്നാണ് നിർദ്ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബ്ലഡ് ബാങ്കുകൾക്ക് ഇതുസംബന്ധിച്ച ഉത്തരവ് ഡിജിസിഐ കൈമാറി.
രക്തബാങ്കുകളിൽ അധിക നിരക്ക് ഈടാക്കുന്നുണ്ടെന്ന് ഡിജിസിഐയ്‌ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം ഡിജിസിഐ ഉത്തരവ് നൽകിയത്. പ്രോസസിംഗ് ചാർജ് ഈടാക്കുന്നതിനായി പുതുക്കിയ മാർഗനിർദ്ദേശങ്ങളാണ് പരിഗണിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.
ഒരാൾ ദാനം ചെയ്ത രക്തം, അതുപോലെ തന്നെ രോഗിക്ക് നൽകാൻ സാധിക്കില്ല. ദാനം ചെയ്ത രക്തം പ്രോസസ് ചെയ്യേണ്ടതുണ്ട്. റെഡ് സെൽസ്, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ എന്നിങ്ങനെ രക്തത്തെ വേർതിരിക്കും. ഇതിനെയാണ് ബ്ലഡ് പ്രോസസിംഗ് എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ രക്തത്തെ വിവിധ ഘടകങ്ങളായി തിരിക്കുന്ന പ്രോസസ് കഴിഞ്ഞാൽ മാത്രമേ അവ രോഗിക്ക് പകർന്നു നൽകാൻ സാധിക്കൂ. ഇതിന് ചെലവാകുന്ന തുക മാത്രമേ ആവശ്യക്കാരിൽ നിന്ന് ബ്ലഡ് ബാങ്കുകൾ ഈടാക്കാൻ പാടുള്ളൂവെന്നാണ് ഡിജിസിഐയുടെ നിർദ്ദേശം.
ഒരു ബ്ലഡ്-യൂണിറ്റ് പൂർണ്ണമായും പ്രോസസ് ചെയ്യുന്നതിന് പരമാവധി 1,550 രൂപ മാത്രമേ സ്വകാര്യ ബ്ലഡ്-ബാങ്കുകൾക്ക് ഈടാക്കാൻ കഴിയൂവെന്ന് 2022ൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. സർക്കാർ നടത്തുന്ന രക്ത ബാങ്കുകളിൽ ഇത് 1,100 രൂപയാണ്.















