തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സർക്കാർ പാഴാക്കിയത് ഒരു കോടി 55 ലക്ഷം രൂപ. ഏഴ് കലാപരിപാടികൾക്ക് മാത്രം ചെലവഴിച്ച തുകയാണിത്.
കേരളീയം പരിപാടിയുടെ ഉദ്ഘാടന-സാമപന സമ്മേളനങ്ങൾ നടന്ന സ്റ്റേഡിയത്തിൽ ഏഴ് ദിവസവും കലാപരിപാടികൾ അരങ്ങേറിയിരുന്നു. എട്ട് ലക്ഷം രൂപ ചെലവിട്ട് നടി ശോഭനയുടെ നൃത്തത്തോടെയാണ് കേരളീയം പരിപാടി ആരംഭിച്ചത്. രണ്ടാം ദിനം 8,30,000 രൂപ ചെലവിൽ മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, മൂന്നാം ദിനം 40,5000 രൂപ മുടക്കി മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച ‘കാവ്യ 23’ എന്ന പരിപാടിയായിരുന്നു.
അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേളയ്‌ക്കായി സർക്കാർ പൊടിച്ചത് 2,05,000 രൂപയായിരുന്നു. ആരാം ദിനം 3,80,000 രൂപ മുടക്കി കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോ, ഏഴാം ദിനം 11,9000 രൂപ ചെലവിൽ സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിയും കേരളത്തിന്റെ വികസന നേട്ടം അറിയിക്കുന്ന വേദിയിൽ നടന്നു. സമാപന ദിനത്തിലായിരുന്നു ഏറ്റവും അധികം തുക ചെലവഴിച്ചത്. സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ‘ജയം ഷോ’യ്‌ക്ക് മുടക്കിയത് 9,90,000 രൂപയാണ്.
ചെലവിനുള്ള പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ കേരളീയം അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഈ വിവരങ്ങൾ കാണാമറയത്ത് തന്നെയാണ്. സ്പോൺസർമാർ ആരൊക്കെയാണെന്നും എത്ര തുകയാണ് ചെലവഴിച്ചതെന്നും എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേരളീയത്തിന്റെ സമഗ്ര റിപ്പോർട്ട് രണ്ടാഴ്ചയ്‌ക്കകം പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നങ്കിലും ജലരേഖയായി.















