റായ്പൂർ: മഹാദേവ് അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 508 കോടി രൂപ ആപ്പ് പ്രമോട്ടർമാരിൽ നിന്നും ബാഗേൽ കൈപ്പറ്റി എന്നതാണ് കേസ്. ശുഭം സോണി, അനിൽ കുമാർ അഗർവാൾ,രോഹിത് ഗുലാട്ടി, ഭീം സിംഗ് യാദവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
ഓൺലൈൻ ബെറ്റിംഗ് ആപ്പാണ് മഹാദേവ്. ഇതിന്റെ പ്രമോട്ടറായ ശുഭം സോണി തന്നോട് ബാഗേലിന് പണം കൈമാറാൻ പറഞ്ഞതായാണ് കേസിലെ അറസ്റ്റിലായ പ്രതി അസിം ദാസ് നൽകിയ മൊഴി. 8 മുതൽ 10 കോടി വരെ കൈമാറാനാണ് നിർദ്ദേശിച്ചതെന്ന് അസിം ദാസ് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. ദാസിന്റെ ഫോണിൽ നിന്നും കണ്ടെത്തിയ സോണിയുടെ ശബ്ദ സന്ദേശം കേസിനെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. അതിനിടെ 5.39 കോടി രൂപയോളം ഇഡി ദാസിന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്തു. ഇത് ബാഗേലിന് നൽകാനായി കൊണ്ടുവന്നതാണെന്ന് അസിം ദാസ് ഇഡിയോട് സമ്മതിച്ചിരുന്നു.
ഇതോടെ കോൺഗ്രസിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. ചത്തീസ്ഗഡിനെ കോൺഗ്രസ് എടിഎമ്മായാണ് കാണുന്നതെന്ന് ബിജെപി വക്താവ് ഷഹ്സാദ് പൂനാവാലാ പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് സിഎം എന്നാൽ ചീഫ് മിനിസ്റ്ററല്ല, കറപ്ഷൻ മിനിസ്റ്റർ(അഴിമതി മന്ത്രി) ആണ്. 500 കോടിയോളം രൂപ ബഗേൽ ആപ്പ് പ്രമോട്ടർമാരിൽ നിന്നും കൈപ്പറ്റിയതായും പൂനാവാലാ ആരോപിച്ചു.