പാലക്കാട്: സഭ്യമായ രീതിയിൽ ആവശ്യപ്പെട്ട അഭിഭാഷകനെതിരെ പ്രതികാര നടപടിയുമായി പോലീസ്. ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ റിനീഷിനോടാണ് അഭിഭാഷകനായ അക്വിബ് സുഹൈൽ സഭ്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതരായാണ് ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിലായി അക്വിബിനെതിരെ കേസെടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈൽ.
എസ്.ഐ റിനീഷുമായി സംസാരിക്കുന്ന അഭിഭാഷകന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനൽകാനാവില്ലെന്നുമാണ് പോലീസ് വാദം. തുടർന്ന് വാഹനം വിട്ടുതരാതിരിക്കാൻ പറ്റില്ലെന്ന് അഭിഭാഷകൻ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥന്റെ ഭീഷണിയും വിരട്ടലും മറ്റുമായി സംസാരം മാറിയത്.
മോശമായ രീതിയിൽ എസ്‌ഐ സംസാരിച്ചതോടെയാണ് അഭിഭാഷകൻ മര്യാദയ്‌ക്ക് സംസാരിക്കാൻ ആവശ്യപ്പെട്ടത്. വാഹനം വിട്ടുതരാൻ കഴിയില്ലെന്ന് പോലീസ് തീർത്ത് പറഞ്ഞതോടെ അഭിഭാഷകൻ ചിറ്റൂർ കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.
ഇവിടെയും ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി എന്നാണ് സൂചന.















