കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി, പ്രതി ജോളിക്ക് അനുകൂലമായി മെഴി നൽകി. ജോളിക്ക് കൊലപാതകത്തിനുള്ള സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാറിന്റെ ഭാര്യ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇവർ കേസിലെ അറുപതാം സാക്ഷിയാണ്. പ്രജി കുമാറിന്റെ താമരശേരിയിലെ ദൃശ്യകല ജൂവലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ.
രണ്ടാം പ്രതി എം.എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞാണ് ഇവർ മൊഴി മാറ്റിയതെന്നാണ് സൂചന. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം 2019-ലാണ് പുറത്തെത്തുന്നത്. ഞെട്ടലോടെയാണ് കൊലപാതക പരമ്പരയെക്കുറിച്ചുള്ള വാർത്തകൾ കേരളം ശ്രവിച്ചത്.
ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്. റിട്ട. അദ്ധ്യാപികയായ അന്നമ്മ തോമസായിരുന്നു ആദ്യ ഇര.അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും പിന്നീട് സമാന സാഹചര്യത്തിൽ മരിച്ചു.
അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസുകാരി മകൾ ആൽഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ച രീതികൾ ഏറെക്കുറെ സമാനമായിരുന്നു. ഇതാണ് ദുരൂഹതയിലേക്കും പിന്നീട് കൊലപാതക പരമ്പര പുറത്തുവരുന്നതിലും വെളിച്ചം വീശിയത്.