ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിന് പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. അയോദ്ധയിൽ പൂജിച്ച അക്ഷതവും ശ്രീരാമന്റെ പ്രതിമയും ദുർഗ സ്റ്റാലിൻ ഏറ്റുവാങ്ങി. ആർഎസ്എസ് സംസ്ഥാന ഭാരവാഹികളായ രാമരാജശേഖർ, പ്രകാശ്, വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി നാഗരാജൻ എന്നിവർ ചെന്നൈയിലെ വസതിയിലെത്തിയാണ് ക്ഷണപത്രിക കൈമാറിയത്.
ശ്രീരാമനെ ദർശിക്കാൻ താൻ തീർച്ചയായും അയോദ്ധ്യയിലെത്തുമെന്ന് ഭാരവാഹികൾക്ക് ദുർഗ സ്റ്റാലിൻ ഉറപ്പ് നൽകി. മുഖ്യമന്ത്രി സ്റ്റാലിനുള്ള ക്ഷണക്കത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ഫൗണ്ടേഷൻ ഇതിനകം അയച്ചിട്ടുണ്ട്.
ഡിഎംകെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിന്റെ ഭാര്യ കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം 14 ലക്ഷം രൂപ വിലവരുന്ന സ്വർണ കിരീടം ഭഗവാന് സമർപ്പിച്ചാണ് അവർ മടങ്ങിയത്.
സനാതന ധർമ്മത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നിരന്തരം നടത്തുന്നയാളാണ് സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ഇത് ഇൻഡി സഖ്യത്തിലും രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.