എറണാകുളം: സുപ്രീംകോടതി വിധി പ്രകാരം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് പുറത്തായ പ്രൊഫ: ഗോപിനാഥ് രവീന്ദ്രൻ 2 വർഷം കൊണ്ട് ശമ്പളമായി കൈപ്പറ്റിയത് 60 ലക്ഷം രൂപ. പുനർനിയമനം നേടിയത് മുതൽ സുപ്രീം കോടതി പുറത്താക്കിയത് വരെയാണ് ശമ്പളയിനത്തിൽ ഈ തുക ലഭിച്ചത്. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും കേസ് നടത്തിപ്പിനായി 33 ലക്ഷം രൂപയും സർവകലാശാല ഗോപിനാഥ് രവീന്ദ്രന് വേണ്ടി ചെലവാക്കിയിട്ടുണ്ട്.
2021 നവംബർ 24-നായിരുന്നു കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി 2023 ഒക്ടോബർ 31ന് വിസി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി ഇദ്ദേഹത്തെ പുറത്താക്കി. 23 മാസത്തെ സർവ്വീസ് കാലയളവിൽ അവസാനത്തെ ഒരു മാസത്തെ ശമ്പളമൊഴികെ 59.7 ലക്ഷം രൂപയാണ് ശമ്പളയിനത്തിൽ ഗോപിനാഥ് രവീന്ദ്രൻ കൈപ്പറ്റിയത്.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പുനർനിയമന കാലഘട്ടത്തിൽ വാങ്ങിയ ശമ്പളം തിരികെ വാങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.















