എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിലെ 4006 കോടി രൂപ ചെലവിൽ വരുന്ന മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യാന്തര തലത്തിൽ പ്രശംസയർഹിക്കുന്ന പ്രവർത്തനങ്ങളാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വികസിത രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. സമുദ്രത്തോട് അടുത്ത് കിടക്കുന്ന കൊച്ചി പോലുള്ള നഗരങ്ങളെ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ ഏറെ ശ്രദ്ധചെലത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ തുറമുഖങ്ങളും വികസനത്തിന്റെ പാതയിലാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈഡോക്കാണ് കൊച്ചിൻ ഷിപ്പ്‌യാർഡിനുള്ളത്. രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പോലുള്ള കപ്പലുകൾ പിറന്നത് കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നാണ്. ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, പുതിയ കപ്പൽ ഡ്രൈഡോക്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പുതിയ ഇറക്കുമതി ടെർമിനൽ എന്നീ പദ്ധതികൾ യാഥാർത്ഥ്യമായതോടെ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ശേഷി ഇനിയും വർദ്ധിക്കും.
കേന്ദ്രസർക്കാർ അധികാരത്തിലേറിയത് മുതൽ സമുദ്രാതിർത്തിയിലെ വികസന പ്രവർത്തനങ്ങൾക്കായി വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പാസഞ്ചർ, കാർഗോ ട്രാൻസ്പോർട്ട് മേഖലയിൽ ഈ വർഷം വലിയ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. തുറമുഖ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിക്കുന്നതിനും കേന്ദ്ര പദ്ധതികൾ വഴിയൊരുക്കി. ചരക്ക് നീക്കത്തിനായി മുമ്പ് ഏറെ നാൾ കപ്പലുകൾക്ക് കെട്ടിക്കിടക്കണമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തിന്റെ തീരദേശ സാമ്പത്തിക മേഖലയുടെ വളർച്ചയ്‌ക്കും പല പദ്ധതികളും വഴിയൊരുക്കി.
പുതിയ ഡ്രൈഡോക്ക് വന്നതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്തെ ഏറ്റവും വലിയ കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രമായി മാറും. നിലവിൽ വിദേശരാജ്യങ്ങളെയാണ് അറ്റകുറ്റപ്പണികൾക്കായി രാജ്യത്തെ കപ്പലുകൾ ആശ്രയിച്ചിരുന്നത്. പുതിയ ഡ്രൈഡോക്ക് ഇന്ത്യ- ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ വികസനത്തിനും വഴിയൊരുക്കും. ഡ്രൈഡോക്ക് യാഥാർത്ഥ്യമായതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അയോദ്ധ്യയിലേക്കുള്ള ഇലക്ട്രിക് ഷിപ്പ് നിർമ്മിക്കുന്നതും കൊച്ചിൻ ഷിപ്പ്‌യാർഡിലാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.