ഡൽഹി: പട്ടികജാതി സമുദായങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാവശ്യമായ നടപടികൾ കൈക്കൊള്ളാനുമായി കേന്ദ്ര സർക്കാർ ഒരു ഉന്നതതല പാനൽ രൂപീകരിച്ചതായി റിപ്പോർട്ട്. പട്ടികജാതിയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് ന്യായമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ ഈ പാനൽ ശ്രമിക്കും. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പാനൽ രൂപീകരിച്ചിരിക്കുന്നത്.
കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഒരു കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്, ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയം, നിയമകാര്യ വകുപ്പ്, സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് എന്നീ വിഭാഗങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടുന്നതാണ് പുതിയ സമിതി. ഇവരുടെ ആദ്യ യോഗം വരുന്ന ചൊവ്വാഴ്ച സംഘടിപ്പിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംവരണത്തിന്റെയും ക്ഷേമ/വികസന പദ്ധതികളുടെയും ആനുകൂല്യങ്ങൾ തുല്യമായി ലഭിക്കുന്നില്ല എന്നത് മാഡിഗ അടക്കമുള്ള സമുദായങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ അടുത്തിടെ തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന മാഡിഗ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. തുല്യത ഉറപ്പാക്കുമെന്ന് മാഡിഗ സംവരണ സമര സമിതി നേതാവ് മന്ദ കൃഷ്ണ മാഡിഗയ്‌ക്ക് പ്രധാനമന്ത്രി ഉറപ്പും നൽകിയിരുന്നു.















