ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി 30-ന്. കേസിലെ പ്രതികളായ 15 പിഎഫ്ഐ ഭീകരരും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷയെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തി.
നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്, നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ എന്നിവർക്കെതിരായ കുറ്റമാണ് തെളിഞ്ഞത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. വീട്ടിൽ അതിക്രമിച്ച് കയറിയതായും കണ്ടെത്തി.
13-ാം പ്രതി സക്കീർ ഹുസൈൻ, 14-ാം പ്രതി ഷാജി പൂവത്തിങ്കൽ, 15-ാം പ്രതി ഷെർനാസ് അസ്ലം എന്നീ മൂന്ന് പ്രതികളാണ് കൃത്യം നടത്തിയതിന് ഗൂഢാലോചന നടത്തിയത്. ഈ മൂന്ന് പേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് കോടതി കണ്ടെത്തിയത്. 1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 1, 2,7,8 പ്രതികൾ അതിക്രമിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തി. 9-ാം പ്രതിയും 12-ാം പ്രതികൾക്കെതിരെ അതിക്രമിച്ച് കയറൽ, 1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കോടതി കണ്ടെത്തി.
2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസനെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കൊല്ലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുൻപിൽ വച്ച് പിഎഫ്ഐ ഭീകരർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി വൻ ഗൂഢാലോചനകൾക്ക് ശേഷമായിരുന്നു കൊല. ഗൂഢാലോചനയിൽ എല്ലാ പ്രതികൾക്കും പങ്കുണ്ടെന്നും എട്ട് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.















