എറണാകുളം: കിഫ്ബിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെ കിഫ്ബി ഭയക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സമൻസിനോട് പ്രതികരിക്കാതെ ഇഡി ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടുള്ള ഇഡി അന്വേഷണത്തെ തടയാനാവില്ല. അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഇഡി സമൻസ് ലഭിക്കുന്നത് ഇത് ആറാം തവണയാണ്. ഇത് പീഡനമാണെന്നും ഇതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി സി ഇ ഒ കോടതിയിൽ വ്യക്തമാക്കി. പ്രാഥമികാന്വേഷണത്തിന് വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു. ഇഡിയുടെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ സമയം വേണമെന്നും അന്വേഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു.
മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ഇല്ലാതാകാൻ കിഫ്ബി ശ്രമിക്കുന്നുവെന്നും അന്വേഷണവുമായി ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നുമാണ് ഇഡിയുടെ ആരോപണം. 10 മാസമായി അന്വേഷണത്തോട് കിഫ്ബിയടക്കമുള്ള എതിർകക്ഷികൾ സഹകരിക്കുന്നില്ല. എതിർ കക്ഷികൾക്ക് സമൻസ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇഡി പറഞ്ഞു.















