ന്യൂഡൽഹി : അയോദ്ധ്യയിലെ രാംലല്ലയുടെ വിഗ്രഹം ഒരുക്കിയ ശിൽപി അരുൺ യോഗിരാജ് ഇനി കുരുക്ഷേത്രയിലെ ശ്രീകൃഷ്ണന്റെ ഭീമാകാരമായ വിഗ്രഹം ഒരുക്കും . മഹാഭാരത സമയത്ത് അർജ്ജുനനുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭഗവാൻ കൃഷ്ണന്റെ രൂപമാണ് അരുൺ യോഗിരാജ് ഒരുക്കുക . അതേസമയം പുതിയ വിഗ്രഹം എവിടെയാണ് പ്രതിഷ്ഠിക്കുന്നത് എന്ന ചോദ്യമാണ് ഭക്തർ ഉയർത്തുന്നത് .
ധർമ്മനഗരിക്ക് പ്രത്യേക പകിട്ട നൽകുന്നതും ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയതുമായി കണക്കാക്കപ്പെടുന്നതുമായ ബ്രഹ്മസരോവറിന്റെ കിഴക്കൻ തീരത്ത് നിർമ്മാണത്തിലിരിക്കുന്ന 18 നിലകളുള്ള ജ്ഞാന മന്ദിറിന്റെ ശ്രീകോവിലിലാണ് ഈ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുക.
അർജ്ജുനനും നാല് കുതിരകളുള്ള രഥവും ഇതിലുണ്ടാകും. ശ്രീരാമ വിഗ്രഹത്തിന്റെ മാതൃകയിൽ, നേപ്പാളിലെ ഗണ്ഡക് നദിയിൽ നിന്ന് ഖനനം ചെയ്ത കല്ലുകൊണ്ടാണ് ഈ വിഗ്രഹവും നിർമ്മിക്കുക .
മൂന്ന് ഏക്കർ സ്ഥലത്ത് 18 നിലകളുള്ള ജ്ഞാനമന്ദിരമാണ് നിർമിക്കുന്നതെന്ന് ശ്രീ ബ്രഹ്മപുരി അന്നക്ഷേത്ര ട്രസ്റ്റ് ഗ്യാൻ മന്ദിറിന്റെ സ്ഥാപകൻ സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അർജ്ജുനന് സന്ദേശം നൽകുന്ന കൃഷ്ണന്റെ ഭീമാകാരമായ ചിത്രം സ്ഥാപിക്കും. ഇതിനായി ശിൽപി അരുൺ യോഗിരാജുമായി ചർച്ച നടത്തിക്കഴിഞ്ഞു. അതിനുള്ള പദ്ധതി ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ പ്രശസ്ത ശിൽപി അരുൺ യോഗിരാജും ക്ഷേത്രം സന്ദർശിക്കും.- സ്വാമി ചിരഞ്ജീപുരി മഹാരാജ് പറയുന്നു.
അതേസമയം നന്ദികേശന്റെ വിഗ്രഹം നിർമ്മിക്കുന്ന അരുൺ യോഗി രാജിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ അരുൺ യോഗിരാജിനെ കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു.